ഉമ്മന്‍ചാണ്ടി പെരുന്നയില്‍ പോയതെന്തിന് ?

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ കണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ത് ? പെരുന്നയില്‍ ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഹയര്‍ സെക്കന്‍ഡറി വിഷയം മാത്രമോ? അല്ല. കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് തിരിച്ചു കൊണ്ടു വരണമെന്ന എന്‍ എസ് എസിന്റെ ആവശ്യം തല്‍കാലം അംഗീകരിക്കാനാകില്ലെന്നാണ് സുകുമാരന്‍നായരെ കണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഗണേഷ്‌കുമാറന് എതിരാണെന്നാണ് സുകുമാരന്‍നായരെ ഉമ്മന്‍ചാണ്ടി അറിയിച്ചത്.
ഗണേഷിന്റെ മന്ത്രിസ്ഥാനം ജി കാര്‍ത്തികേയന്റെ രാജിപ്രഖ്യാപനത്തോടെയാണ് വീണ്ടും സജീവമായത്. ജി കാര്‍ത്തികേയന്‍ മന്ത്രിയാകാതിരിക്കാന്‍ നടക്കുന്ന ഉന്നതതല ഗൂഢാലോചനയില്‍ ഗണേഷും അകപ്പെടുകയായിരുന്നു. ഗണേഷിന്റെ രാജിയുണ്ടാക്കിയ ഒഴിവില്‍ അധികാരത്തിലെത്തിയ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പില്‍ നിന്നും ഒരാളെ ഒഴിവാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. ഗണേശിനെ മന്ത്രിയാക്കാന്‍ അത് അനിവാര്യവുമാണ്. എന്നാല്‍ തന്റെ ഗ്രൂപ്പില്‍ നിന്നും ആരെയും ഒഴിവാക്കാനാകില്ലെന്നാണ് രമേശിന്റെ നിലപാട്. ഇതിനുവേണ്ടി അദ്ദേഹം ഡല്‍ഹിയിലും പോകുന്നുണ്ട്. ഗണേശിനെ മന്ത്രിയാക്കണമെന്ന നിലപാട് എന്‍ എസ് എസ് കര്‍ശനമാക്കിയാല്‍ രമേശിന്റെ ഗ്രൂപ്പില്‍ നിന്നും ഒരാള്‍ രാജിവയ്‌ക്കേണ്ടി വരും. അതിനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. തനിക്ക് വേണ്ടി ഒരാള്‍ ബലി കൊടുക്കേണ്ടി വരുന്നതിനോട് രമേശിന് യോജിപ്പില്ല. മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ച പോലും പാടില്ലെന്നാണ് രമേശിന്റെ പിടിവാശി.
വി എം സുധീരനും പുന:സംഘടനയോട് യോജിപ്പില്ല. കാര്‍ത്തികേയനെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തന്റെ സ്വാധീനവലയം വികസിപ്പികാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം തടയുകയാണ് സുധീരന്റെ ലക്ഷ്യം. അതേസമയം രമേശിന്റെ ഗ്രൂപ്പിനെ വളര്‍ത്തി വലുതാക്കുന്നതിനോടും സുധീരന് താല്‌പര്യമില്ല. അതിനാല്‍ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത ഒരു തീരുമാനം മാത്രമാകും സുധീരന്‍ സ്വീകരിക്കുക.
ഗണേശിനെ മന്ത്രിയാക്കണമെന്നു തന്നെ സുകുമാരന്‍നായര്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ ഒരു നല്ല മന്ത്രിയെ ഒഴിവാക്കിയതിനോട് യോജിക്കാനാകില്ലെന്ന സുകുമാരന്‍നായരുടെ നിലപാട് ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്‌തെങ്കിലും രമേശിനെ അനുനയിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതായാണ് സൂചന. രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയത് സുകുമാരന്‍നായരുടെ ശക്തമായ നിലപാടിനെത്തുടര്‍ന്നാണ്. രമേശിനെ മന്ത്രിയാക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അതില്‍ നിന്നും ഹൈക്കമാന്‍ഡ് പിന്നാക്കം പോകേണ്ടി വന്നതിനു പിന്നില്‍ ജി സുകുമാരന്‍നായരുടെ ശക്തമായ കരങ്ങളാണ് പ്രവര്‍ത്തിച്ചത്. നായരായ രമേശ് അധികാരത്തിലെത്തിയപ്പോള്‍ നായരായ കാര്‍ത്തികേയനെ പാരവയ്‌ക്കാന്‍ ശ്രമിക്കുന്നതായാണ് എ ഗ്രൂപ്പിന്റെ ആരോപണം. രമേശിന്റെ നീക്കങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് വല്ലാത്ത അതൃപ്‌തിയുണ്ട്.
ഏതായാലും രമേശിന്റെ വാക്കു കേള്‍ക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുകയില്ല. സുധീരന്റേയും ഉമ്മന്‍ചാണ്ടിയുടേയും നിലപാടുകള്‍ക്ക് മാത്രമായിരിക്കും സോണിയയും രാഹുലും വില കല്‍പിക്കുക. അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമായിരിക്കും ഒടുവില്‍ വിജയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























