സാറുമ്മാരെ പിടിക്കാന്‍ മണി വന്നു ഇനി ട്യൂഷനെടുക്കേണ്ട വാധ്യാരേ !

കോളേജ് അധ്യാപകരുടെ കഞ്ഞിയില്‍ സര്‍ക്കാര്‍ പാറ്റയിട്ടു. അധ്യാപകരുടെ അത്താഴമായ ട്യൂഷന്‍വരുമാനത്തിന്റെ കഴുത്തിലാണ് സര്‍ക്കാര്‍ കത്തിവച്ചത്. സര്‍ക്കാര്‍ കോളേജുകളില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകവഴിയാണ് ട്യൂഷന്‍ പാടേ മുടക്കിയത്. ഒന്‍പതര മുതല്‍ നാലരവരെയാണ് അധ്യാപകര്‍ കോളേജില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ ഉച്ചകഴിഞ്ഞ് മൂന്നരക്ക് പഞ്ച് ചെയ്യാന്‍ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. നാലരവരെ കോളേജില്‍ ഉണ്ടാകേണ്ടവര്‍ എന്തിനാണ് മൂന്നരക്ക് പഞ്ച് ചെയ്യണമെന്ന് വാശിപിടിക്കുന്നതെന്ന ചോദ്യത്തിന് അധ്യാപകര്‍ക്ക് മറുപടിയില്ല. മൂന്നരക്ക് പഞ്ച് ചെയ്‌ത ശേഷം വീട്ടിലെത്താനാണ് അധ്യാപകരുടെ നീക്കം. മൂന്നര മുതല്‍ മൂന്നു ബാച്ചായി ട്യൂഷന്‍ നടത്താം. കോളേജില്‍ നിന്നും കിട്ടുന്ന ശമ്പളത്തിന്റെ ഇരട്ടി ട്യൂഷന്‍ വഴി ലഭിക്കും. അധ്യാപകരുടെ ട്യൂഷനില്‍ പിടിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോളേജുകളില്‍ പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചത്. അധ്യാപക സംഘടനകളൊക്കെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ വിടുന്ന മട്ടില്ല.
സര്‍വ്വകലാശാല ഭരണത്തിനും ഉടന്‍ സര്‍ക്കാറിന്റെ പിടിമുറുകും. ഇത്രയുംകാലം സര്‍വ്വകലാശാലാ നിയമങ്ങള്‍ വൈസ് ചാന്‍സലറുടെയും സിന്റിക്കേറ്റിന്റെയും സെനറ്റിന്റെയും താല്‍പര്യപ്രകാരമാണ് നടന്നിരുന്നത്. ഒരു വര്‍ഷം മുമ്പ് സര്‍വ്വകലാശാലാ ഭരണത്തില്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയെങ്കിലും വിവിധ സംഘടനകളുടെ എതിര്‍പ്പു കാരണം അത് നടക്കാതെ പോയി. ഈ സാഹചര്യത്തില്‍ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സര്‍വ്വകലാശാലകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എതിര്‍പ്പുകളൊന്നും വകവയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ആഴ്‌ചയില്‍ 14 മണിക്കൂര്‍ പഠിപ്പിക്കണമെന്നാണ് യുജിസിയില്‍ പറയുന്നത്. എന്നാല്‍ 16 മണിക്കൂര്‍ പഠിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയാണ് സര്‍ക്കാരിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സര്‍വ്വകലാശാലകളില്‍ യഥേഷ്ടം നിയമനങ്ങളും സര്‍ക്കാര്‍ അംഗീകരിക്കില്ല. മേലില്‍ സര്‍വ്വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുവേണമെന്ന് നിഷ്‌കര്‍ഷിക്കും. സിന്റിക്കേറ്റിന്റെയും സെനറ്റിന്റെയും അധികാരികള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് വ്യാഖ്യാനിക്കുമെങ്കിലും അത് സാരമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം കുറയ്‌ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു. ഓര്‍ഡിനന്‍സിനെതിരെ പരാതിപറയാനെത്തുന്നവരെ മുഖ്യമന്ത്രി പോലും നിരുത്സാഹപ്പെടുത്തുകയാണ്.
സര്‍വ്വകലാശാലാ വൈസ്‌ചാന്‍സലന്‍മാരുടെ യോഗ്യതാ പ്രശ്‌നവും മാറിചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നു. അയോഗ്യതയുള്ള പി. സി മാര്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ അധികാരം ഏറ്റെടുത്ത് സര്‍ക്കാരിന്റെ ഇമേജ് മോശമാക്കിയെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ മനസ്സിലിരിപ്പ്. മേലില്‍ വൈസ്‌ചാന്‍സലന്‍മാരെ നിയമിക്കുമ്പോള്‍ പേരും പ്രസിദ്ധിയും അക്കാദമിക് പരിചയവും ഉള്ളവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി വകുപ്പ് മന്ത്രിമാരെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍വ്വകലാശാലകളെ പിടിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha























