പ്രിയദര്‍ശന്റെ കാലത്ത് ചലച്ചിത്ര അക്കാദമിയില്‍ നടന്നത്... മേള നടത്താന്‍ ഷാജി വരുന്നു

ചലച്ചിത്ര അക്കാദമിക്ക് അധ്യക്ഷനെ കണ്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ പക്ഷം പിടിക്കാന്‍ തുടങ്ങിയതോടെ ഫെസ്റ്റിവല്‍ ഡയറക്‌ടര്‍ സ്ഥാനത്തേക്ക് പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍.കരുണിനെ നിയമിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സത്യത്തില്‍ തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയുടെ ആദ്യചെയര്‍മാനായിരുന്ന ഷാജി ഫെസ്റ്റിവല്‍ ഡയറക്‌ടറാവാന്‍ സമ്മതം മൂളിയെന്നാണ് സൂചന. 1998 മുതല്‍ 2001 വരെ ഐ.എഫ്.എഫ്.കെയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്നു ഷാജി കരുണ്‍.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ സംബന്ധിച്ചിടത്തോളം സിനിമാവകുപ്പ് ഒരു കീറാമുട്ടിയായി മാറികഴിഞ്ഞു. ആഭ്യന്തര വകുപ്പില്‍ പോലും ഇത്രയും പ്രശ്‌നങ്ങളില്ലെന്നാണ് തിരുവഞ്ചൂരിന്റെ അനുയായികള്‍ പറയുന്നത്. ഗണേശിന്റെ കാലത്ത് അക്കാദമിയില്‍ നടന്ന കൊള്ളരുതായ്‌മകള്‍ തുടര്‍ന്ന് വരികയാണെന്നും ആരോപണമുണ്ട്. തിരുവഞ്ചൂര്‍ മന്ത്രിയായതോടെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആരോപണമുണ്ട്. തിരുവഞ്ചൂര്‍ മന്ത്രിയായതോടെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഇത് പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ല. മൂന്നു വര്‍ഷത്തെ ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രിയന്‍ രാജി നല്‍കിയത് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചിരുന്നു.
തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നന്നായി നടക്കണമെന്ന് മാത്രമാണുള്ളത്. അതിന് അര്‍ഹരായവരെ തലപ്പത്ത് കൊണ്ടുവന്നാല്‍ തെറ്റു കുറ്റങ്ങള്‍ ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ കരുതുന്നു. ബീനാപോള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നടക്കുകയില്ലെന്നാണ് പ്രചരിക്കപ്പെട്ടത്. ചലച്ചിത്രോത്സവം മുടക്കണമെന്ന ഉദ്ദേശമാണ് ബീനക്കുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. കളി തന്നോട് വേണ്ടെന്ന് മന്ത്രി ബീനയോട് പറഞ്ഞിരുന്നു.
പോലീസുകാരെക്കാള്‍ മോശമാണ് കലാകാരന്മാര്‍ എന്നാണ് തിരുവഞ്ചൂരിന്റെ അനുഭവം. പോലീസുകാരെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ കലാകാരന്മാര്‍ അങ്ങനെയല്ല അവര്‍ അമ്പിനും വില്ലിലും അടുക്കില്ല. പറഞ്ഞാലും കേള്‍ക്കില്ല. പ്രിയദര്‍ശന്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ മന്ത്രിക്ക് അദ്ദേഹത്തെ ഫോണില്‍ പോലും ലഭിക്കുമായിരുന്നില്ല. ഗണേശനാകട്ടെ പ്രിയനോട് ഭയഭക്തി ബഹുമാനങ്ങളോടെയാണ് ഇടപെട്ടിരുന്നത്. ഗണേശന്‍ പോയി മുഖ്യമന്ത്രി വന്നപ്പോഴും അങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ തിരുവഞ്ചൂര്‍ മന്ത്രിയായതോടെ ഭയവും ഭക്തിയുമൊന്നും ഇല്ലാതായി.
പ്രിയന്‍ ഓഫീസിലില്ലാതിരുന്ന സമയത്ത് ബീനയായിരുന്നത്രേ അക്കാദമി ഭരിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസില്‍ നിന്നും വിളി വന്നാല്‍ ബീന ഇംഗ്ലീഷില്‍ മാത്രം സംസാരിക്കും. ഇതൊക്കെ അക്കാദമിയും മന്ത്രാലയവും തമ്മിലുളള ശീതസമരത്തിന് വഴിവച്ചു. അക്കാമിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മന്ത്രാലയം ഇടപെടുന്നത് അക്കാദമിയിലെ ഉന്നതാധികാരികള്‍ക്ക് സഹിച്ചിരുന്നില്ല. പ്രിയദര്‍ശനോട് ഓഫീസില്‍ കാണണമെന്നും മന്ത്രാലയത്തിലുള്ളവര്‍ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. ഏതായാലും അടൂര്‍ ഗോപാലകൃഷ്‌ണനെയോ മധുവിനെയോ പോലെയൊരാളെ അക്കാദമി തലപ്പത്തിരിക്കാന്‍ കിട്ടുമോ എന്നാണ് തിരുവഞ്ചൂരിന്റെ നോട്ടം. അതുവരെ ഷാജി എന്‍ കരുണിനെ ഉപയോഗിച്ച് മേള നടത്താമെന്നും തിരുവഞ്ചൂര്‍ വിശ്വസിക്കുന്നു. പ്രിയനെക്കാള്‍ നല്ലത് എന്തുകൊണ്ടും അടൂരാണെന്നാണ് തിരുവഞ്ചൂരിന്റെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















