പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതിക്കിടയില്‍ ഇന്ദിരാഭവനില്‍ നടന്നതെന്ത്?

കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തിയ സോണിയാഗാന്ധി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇരുവര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സമവായം സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതിയില്‍ സോണിയാഗാന്ധിയുടെ സമവായ ശ്രമങ്ങളൊക്കെ വൃഥാവിലാവുകയും സുധീരനും ഉമ്മന്‍ചാണ്ടിയും പഴയതുപോലെ നേര്‍ക്കുനേര്‍ പോരാട്ടം പുനരാരംഭിക്കുകയും ചെയ്‌തു. സോണിയാഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ അവഗണിച്ചത് പാര്‍ട്ടിയില്‍ വലിയ വാര്‍ത്തയായി തീര്‍ന്നിരിക്കുന്നു.
ബാര്‍ തുറക്കുന്നത് സംബന്ധിച്ചാണ് കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര് തുടങ്ങിയത്. അക്കാര്യം ഇവിടെ പറയരുതെന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ പൊതുവെ ക്ഷോഭിക്കാത്ത ഉമ്മന്‍ചാണ്ടി രോഷാകുലനായി. ഇവിടെ പറയാതെ താന്‍ എവിടെ പറയുമെന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയാണ് ബാര്‍ തുറക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി മദ്യവിരുദ്ധരായിരിക്കും. സര്‍ക്കാരിനും മദ്യവിരുദ്ധ നിലപാട് തന്നെയാണുള്ളത്. എന്നാല്‍ സര്‍ക്കാരിനെ മദ്യാസക്തരും പാര്‍ട്ടി മദ്യവിരുദ്ധരുമായി മേനി ചമയരുതെന്ന് ഉമ്മന്‍ചാണ്ടി സുധീരനോട് പറഞ്ഞു. സുധീരന്‍ അപ്പോള്‍ ചൂടായി. പൂട്ടി കിടക്കുന്ന ഒരൊറ്റ ബാര്‍ പോലും തുറക്കാനാവില്ലെന്ന് സുധീരന്‍ നിലപാട് സ്വീകരിച്ചു. പൂട്ടി കിടക്കുന്ന ബാറുകള്‍ തുറക്കണമെന്ന് ഉമ്മന്‍ചാണ്ടിയും നിലപാെടെടുത്തു. പാര്‍ട്ടി നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ നിശബ്‌ദരായിരുന്നു. ഒടുവില്‍ വാഗ്വാദം രൂക്ഷമാവുകയും സുധീരനും ഉമ്മന്‍ചാണ്ടിയും തിരിച്ചും മറിച്ചും പറഞ്ഞ് പ്രശ്‌നം വഷളാവുകയും ചെയ്‌തു.
പ്ലസ് ടൂ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ എ.ജി കാണിക്കുന്ന അന്യായങ്ങള്‍ സുധീരന്‍ അക്കമിട്ട് നിരത്തി. കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ പ്ലസ് ടു അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എ.ജി. ദണ്‌ഡപാണി സ്വീകരിച്ചതെന്ന് സുധീരന്‍ പറഞ്ഞു. സര്‍ക്കാരില്‍ മുഴുവന്‍ അഴിമതിക്കാരാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍ എന്നായി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുഡിഎഫിനെ മറിച്ചിട്ട പാര്‍ട്ടി പ്രസിഡന്റ് എന്ന അംഗീകാരം സുധീരന് ലഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറയാതെ പറഞ്ഞു. ഇത് വീണ്ടും വാഗ്വാദത്തില്‍ കലാശിച്ചു.
എ.ജി പറയുന്നത് സര്‍ക്കാര്‍ എഴുതി കൊടുക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹത്തിന് ഹൈക്കോടതിയില്‍ സ്വന്തം അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ജി. ഹൈക്കോടതിയില്‍ പറഞ്ഞതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു.
മുസ്ലീംലീഗിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു സുധീരന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം സുധീരനും മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഒരു കാരണവശാലും മന്ത്രാലയങ്ങളില്‍ അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന്‌് സുധീരന്‍ ആവര്‍ത്തിച്ചു. അഴിമതി ആരാണ് നടത്തിയതെന്ന് കുഞ്ഞാലികുട്ടി ചോദിച്ചപ്പോള്‍ അക്കാര്യം താങ്കള്‍ക്കറിയാം എന്നായിരുന്നു മറുപടി.
ഏതായാലും വരും ദിവസങ്ങളില്‍ വിവാദം കൊഴുക്കും. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. അതോടെ സുധീരനും ഉമ്മന്‍ചാണ്ടിയും രണ്ടു തട്ടിലാവും. പ്രശ്‌നം സോണിയയുടെ മുമ്പിലെത്തും. ഇതെല്ലാം കണ്ട് ചിരിക്കുന്ന ഒരാളുണ്ട്. സാക്ഷാല്‍ രമേശ് ചെന്നിത്തല!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















