ബാര്‍ പൂട്ടി, ഇനി ? നാടെങ്ങും ബാറാകുമോ?

ജാതിമതഭേദമന്യേ കേരളം കൈയടിച്ച മദ്യരഹിത കേരള പ്രഖ്യാപനം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ സംസ്ഥാന ധനവകുപ്പിന്റെ നെഞ്ചിടിക്കുന്നു. മദ്യം ഇല്ലാതാകുന്നതോടെ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന കോടികളാണ് ഇല്ലാതാവുന്നത്. മദ്യപാനികളില്‍ നിന്നും നികുതിയിനത്തില്‍ ഈടാക്കുന്ന കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്. ഓരോ വര്‍ഷവും നികുതി വര്‍ധിക്കുമ്പോള്‍ മദ്യപര്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എത്രതന്നെ നികുതി ഈടാക്കിയാലും കുടിക്ക് കേരളത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല. മദ്യം നില്‍ക്കുന്നതോടെ കുടിയന്‍മാര്‍ എന്തു ചെയ്യണമെന്ന ചോദ്യം ഒരു വശത്ത് സജീവമാണ്. കുടിച്ചു ശീലിച്ചവര്‍ കുടി നിര്‍ത്താനാവാത്ത അവസ്ഥയിലാണുള്ളത്.
സംസ്ഥാന നികുതിവകുപ്പ് സര്‍ക്കാര്‍ട്രഷറിയിലേക്ക് നല്‍കുന്ന സംഭാവന നാള്‍ക്കുനാള്‍ ചെല്ലുന്തോറും കുറഞ്ഞു വരികയാണ്. എന്നാല്‍ മദ്യവില്‌പനയില്‍ നിന്നും ലഭിക്കുന്ന നികുതി കൃത്യമായി ട്രഷറിയിലെത്തിയിരുന്നു. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളാണ് കൃത്യതക്കുള്ള പ്രധാന കാരണം. സ്വകാര്യ ബാറുകളിലും വെട്ടിപ്പ് നടന്നിരുന്നില്ല. കാരണം വെട്ടിപ്പ് നടത്തിയവരൊക്കെ നിരന്തരം പിടിക്കപ്പെട്ടിരുന്നു.
മദ്യം ഇല്ലാതാകുന്നതോടെ എക്‌സൈസ് മന്ത്രിക്ക് ജോലിയില്ലാതാകും. എക്‌സൈസിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും ജോലിയില്ലാതാവും. വ്യാജമദ്യം വരുമെന്ന് സമാധാനിക്കാമെങ്കിലും വ്യാജമദ്യം പിടിക്കാന്‍ ഇത്രയധികം ഉദ്യോഗസ്ഥരുടെയും ഒരു ഫുള്‍ടൈം മന്ത്രിയുടെയും ആവശ്യമില്ല. 10 വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യ നിരോധനം കൊണ്ടു വരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ചാരായം നിരോധിച്ചപ്പോള്‍ ഇത്രയധികം പ്രതിസന്ധിയുണ്ടായിരുന്നില്ല. കാരണം ചാരായത്തില്‍ നിന്നുളള നികുതി കാര്യമാത്ര പ്രസക്തമായിരുന്നു. വിദേശ മദ്യത്തിന്റെ വില കൂടുതല്‍ തന്നെയാണ് നികുതിയെ ആകര്‍ഷണീയമാക്കുന്നത്.
52 ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതും വരുമാനത്തെ കാര്യമായി ബാധിക്കും. ചാരായം നിരോധിച്ചതിനുശേഷം ജോലിയില്ലാതായ തൊഴിലാളികളെ ഇപ്പോഴും പൂര്‍ണമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശമദ്യം നിരോധിക്കുന്നതോടെ ജോലിയില്ലാതാവുന്ന ആയിരകണക്കിന് തൊഴിലാളികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാരിന് ഒരു രൂപവുമില്ല.
മദ്യനിരോധനം ഒരു സമുദായത്തെ മുഴുവന്‍ സര്‍ക്കാരിന്റെ ശത്രുക്കളാക്കി. പൂട്ടി കിടക്കുന്ന ബാറുകളില്‍ നല്ലൊരു ശതമാനം ഈഴവ സമുദായംഗങ്ങളുടേതാണ്. വെള്ളാപ്പള്ളി നടേശന്‍ ഇതിനകം കലാപകൊടി ഉയര്‍ത്തികഴിഞ്ഞിട്ടുണ്ട്. ഫലത്തില്‍ ജയിച്ചത് വിഎം സുധീരനാണ്. പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കരുതെന്ന അദ്ദേഹത്തിന്റെ വാശിക്കു പിന്നില്‍ വെള്ളാപ്പള്ളി നടേശനോടുളള ശത്രുതയാണുണ്ടായിരുന്നത്.
മദ്യനിരോധനം എന്ന ആവശ്യം മുന്നോട്ടു വയ്‌ക്കുക വഴി ധനമന്ത്രി കെ എം മാണി അദ്ദേഹത്തിന്റെ സമുദായത്തിന്റെ താത്‌പര്യമാണ് സംരക്ഷിച്ചത്. എന്നാല്‍ ഇതുവഴി ധനവകുപ്പിന് സംഭവിക്കാന്‍ പോകുന്ന കോടികളുടെ ധനനഷ്‌ടം അദ്ദേഹം കണക്കുകൂട്ടിയോ എന്നു വ്യക്തമല്ല.
നാടെങ്ങും ബാറാകും എന്നതാണ് മറ്റൊരു അവസ്ഥ. മദ്യ നിരോധനം വരുന്നതോടെ പെട്ടി കടകളില്‍ വരെ മദ്യം സുലഭമായി ലഭിക്കും. വ്യാജമദ്യം പിടിക്കുമെന്ന് പോലീസും എക്‌സൈസും വീമ്പിളക്കുമെങ്കിലും ഇത്തരം നടപടികള്‍ അവരുടെ കീശ വീര്‍പ്പിക്കും എന്നുറപ്പ്. സംസ്ഥാന അതിര്‍ത്തികളിലുള്ള ചെക്ക് പോസ്റ്റിലേക്ക് സ്ഥലംമാറ്റം കിട്ടാന്‍ ഇനി ഉദ്യോഗസ്ഥരുടെ ഇടിയായിരിക്കും. കാരണം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചാരായം ഒഴുകും. ഇതൊന്നും സര്‍ക്കാര്‍ വേണ്ട വിധം ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. അതു പോലെ മദ്യ വ്യാപാരികള്‍ ഒരു മദ്യ ദുരന്തം ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























