ശരീരത്തിലെവിടെയുണ്ടാകുന്ന മുഴയും ഉടന്‍ തന്നെ ക്യാന്‍സറാണെന്ന് വിധിയെഴുതുന്ന തെറ്റായ രീതിയാണ് ഇന്നുള്ളത് .. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ കണ്ടെത്തുന്ന എല്ലാ മുഴകളും ക്യാന്‍സര്‍ ആകണമെന്ന് നിര്‍ബന്ധമില്ല
ക്യാന്‍സറില്ലാതെ, ക്യാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് ആലപ്പുഴ സ്വദേശിയായ രജനിക്കു നേരിടേണ്ടി വന്ന ദുരവസ്ഥ നമ്മൾ വായിച്ചു..വീഴ്ച ആരുടെ പക്ഷത്താണെങ്കിലും ഗുരുതരമായ നഷ്ടമാണ് കീമോയ്ക്ക് വിധേയയായ
ആ പാവം വീട്ടമ്മയിലുണ്ടാക്കിയത്
മാറിടത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്നാണ്അവർ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. അവിടെ നിന്നുള്ള ബയോപ്‌സി ഫലം വരാന്‍ വൈകുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ ലാബിനെ കൂടി സമീപിച്ചത്. ഇവിടെ നിന്നുള്ള ഫലം ലഭിച്ചതോടെ ക്യാന്‍സറിനുള്ള ചികിത്സ ആരംഭിക്കുകയായിരുന്നു.
ശരീരത്തിലെവിടെയുണ്ടാകുന്ന മുഴയും ഉടന്‍ തന്നെ ക്യാന്‍സറാണെന്ന് വിധിയെഴുതുന്ന തെറ്റായ രീതിയാണ് ഈ അബദ്ധത്തില് പിന്നിൽ .. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ കണ്ടെത്തുന്ന എല്ലാ മുഴകളും ക്യാന്‍സര്‍ ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.
'ട്യൂമര്‍' അഥവാ കോശങ്ങള്‍ വളര്‍ന്ന് മുഴയാകുന്നത് രണ്ട് തരത്തിലാണ് . ഒന്ന് ശരീരം മുഴുവന്‍ പടരുന്ന ക്യാന്‍സറസായ 'ട്യൂമര്‍'. രണ്ട്, ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമുണ്ടാകുന്ന വളര്‍ച്ച. ഇവ രണ്ടും തമ്മില്‍ വലിയ അന്തരമാണുള്ളത്.
ക്യാന്‍സറസായ മുഴകള്‍ അല്‍പം അപകടകാരികള്‍ തന്നെയാണ്. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ രക്തത്തിലൂടെയും കോശദ്രാവകങ്ങളിലൂടെയുമെല്ലാം പരന്ന് ശരീരത്തിലെവിടെ വേണമെങ്കിലും ഇവയെത്താം. അതാണ് ക്യാന്‍സറിന്റെ രണ്ടാംഘട്ടമായി അറിയപ്പെടുന്നത്.
ക്യാന്‍സറല്ലാത്ത മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതേയുള്ളൂ.
അപകടകാരിയല്ലാത്ത മുഴയേയും ക്യാന്‍സറസായ മുഴയേയും അത്ര എളുപ്പത്തില്‍ തിരിച്ചറിയാനാകില്ലെന്നതാണ് പ്രാഥമികമായി മനസിലാക്കേണ്ട കാര്യം. അതിന് കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. പരിശോധനാഫലം പല തവണ ഉറപ്പുവരുത്തേണ്ടതും ഉണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്.
ശരീരത്തില്‍ ഏത് ഭാഗത്താണെങ്കിലും അസാധാരണമായ തടിപ്പോ, വളര്‍ച്ചയോ തോന്നിയാല്‍ വൈകാതെ ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ തന്നെ പ്രധാനമാണ് വിശ്വസ്തമായ ലാബുകളിൽ പരിശോധിച്ചു ഉറപ്പ് വരുത്തണമെന്നും ...ഇപ്പോഴും ഫലം ഒന്നിലധികം ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യുന്നതും നല്ലതാണെന്നു ആലപ്പുഴയിലെ വീട്ടമ്മയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
ഓരോ തരം ക്യാന്‍സറിനും ഓരോ തരത്തിലുള്ള ലക്ഷണമാണ് കാണിക്കുക, ഇതും വിശദമായി ചോദിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കേ കഴിയൂ.
സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.
സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ .രോഗം പ്രകടമാകുന്നതിനു 10–15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കുമെന്നതിനാൽ ഇത് കണ്ടെത്താൻ എളുപ്പമാണ്.
ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്ക്രീനിങ്ങ് നടത്തണം.
പാപ്സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്.ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.
പുരുഷന്മാരിൽ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും.
40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷ•ാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം
മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും,തുടര്‍ച്ചയായി ഒച്ചയടപ്പ്, മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം, ത്വക്കിലെ ഭേദമാകാത്ത പാടുകള്‍, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം, ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്,കഴുത്തിലെ വീക്കം, തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം എന്നിവ കാൻസർ ലക്ഷണങ്ങളുമാകാറുണ്ട്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ തേടേണ്ടതും രോഗ നിർണയം നടത്തേണ്ടതുമാണ്
മേൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം നിസ്സാരമായ മറ്റ് ശാരീരിക അസ്വസ്ഥതകൾ മൂലവും വരാം എന്നോർക്കുക.. എ പ്പോഴും സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ അഭിപ്രായം തേടാൻ ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha