ജപ്പാന്‍ മസ്തിഷ്ക ജ്വരം (ജാപ്പനീസ് എന്‍സെഫലൈറ്റിസ്) എന്ന കൊലയാളി
യുപിയിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനേകം കുട്ടികൾ മരിച്ചത് ഓക്‌സിജന്റെ അപര്യാപ്തതകൊണ്ടാണോ, വെന്റിലേറ്ററിന്റെ അഭാവമാണോ അതോ ആ കുട്ടികളെ ബാധിച്ച ഗുരുതരമായ രോഗമാണോ മരണകാരണം എന്നതിനെ കുറിച്ച ചർച്ചകളും രാഷ്ട്രീയ വാഗ്വാദങ്ങളും നടക്കുകയാണ്. ജാപ്പനീസ് എൻസെഫലൈറ്റിസ് എന്ന ഗുരുതരമായ മസ്തിഷ്‌ക ജ്വരമാണ് കുട്ടികൾക്ക് ഉണ്ടായിരുന്നത്.
1996–97 കാലം മുതൽ മസ്തിഷ്ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണെന്നത് ഈ രോഗത്തിന്റെ ഭീകരത വർധിപ്പിക്കുന്നു.
കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാന്‍ മസ്തിഷ്കജ്വരം.
ഫ്ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേര്‍ന്നുജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളില്‍നിന്നും ക്യൂലക്സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. എന്നാൽ മനുഷ്യനിൽ നിന്നും വേറൊരാൾക്ക് കൊതുകുകളിലൂടെ രോഗം പകരില്ല. ക്യൂലക്സ് കൊതുകുകള്‍ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവില്‍ രോഗസാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.
ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തില്‍ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളില്‍ കാണുന്ന തൊലിപ്പുറമേയുള്ള പാടുകള്‍ ഈ രോഗത്തില്‍ കാണാറില്ല. തുടര്‍ന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാന്‍ ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. എന്നാല്‍ തുടര്‍ന്ന് മസ്തിഷ്ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങള്‍, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളര്‍ച്ച, കൈകാലുകളിലെ തളര്‍ച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാല്‍ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറി എന്നാണ് അർഥം
മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ രോഗികളില്‍ 25% പേരും മരണത്തിനു കീഴ്പ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു. രോഗത്തെ അതിജീവിക്കുന്നവരില്‍ പകുതി ആളുകളിലും അപസ്മാര രോഗം, ബുദ്ധി മാന്ദ്യം, കൈകാലുകൾക്കുള്ള ബലക്കുറവ്, ചലനവൈകല്യങ്ങൾ എന്നിങ്ങനെ ഗുരുതരമായ വൈകല്യങ്ങൾ കാണാറുണ്ട്.
തീവ്രപരിചരണം ആവശ്യമുള്ള രോഗമാണിത്. ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ലഭ്യമല്ല. തലച്ചോറിനകത്തെ നീർക്കെട്ടും പ്രഷറും കുറക്കുക, അപസ്മാരം നിയന്ത്രിക്കുക, ശ്വസനം, ഹൃദയ സ്പന്ദനം, രക്തസമ്മർദ്ദം എന്നിവ സാധാരണ നിലയിൽ നിലനിർത്തുക, ഞരമ്പു വഴിയോ, ട്യൂബു വഴിയോ ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്നത് ഇത്തരം ഘട്ടത്തിലാണ്. JE എന്ന രോഗത്തെ മറ്റ് തരം എൻസെഫലൈറ്റിസുകളിൽ നിന്നും വേർതിരിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം ചിലതരം എൻസെഫലൈറ്റിസുകൾക്ക് (ഹെർപ്പിസ് എൻസെഫലൈറ്റിസ്, ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് എന്നിവ) കൃത്യമായ ചികിൽസ ഉണ്ട്.
ജപ്പാന്‍ജ്വര വൈറസിനെയുള്ള IgM ആന്‍റിബോഡി രക്തത്തിലോ തലച്ചോര്‍-സുഷുമ്ന ദ്രവത്തിലോ കണ്ടെത്തല്‍,അനുക്രമമായ രക്തസാമ്പിളുകളില്‍ വൈറസിനെതിരെയുള്ള IgG ആന്‍റിബോഡി നാലു മടങ്ങിലേറെ വര്‍ദ്ധിക്കല്‍,
രോഗം ബാധിച്ച തലച്ചോറില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുക്കല്‍,
ഇമ്മ്യൂണോഫ്ളൂറസെന്‍സ് വഴി രക്തത്തില്‍ വൈറസ് ആന്‍റിജനെ കണ്ടെത്തല്‍,
പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍) എന്നിവയാണ് രോഗനിര്‍ണ്ണയത്തിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍
ജപ്പാന്‍ജ്വരത്തിന് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാൽ രോഗ പ്രതിരോധത്തിനാണ് ഊന്നൽ നൽകേണ്ടത്. രോഗാണുവാഹകരായ കൊതുകുകളുടെ നിർമാർജ്ജനം തന്നെയാണ് ആദ്യപടി. എന്നാല്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഫലപ്രദമായ ഒരു പ്രതിരോധ കുത്തിവയ്പ് ആണ്. വിദേശങ്ങളില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മണ്‍സൂണ്‍കാലത്ത് യാത്രചെയ്യുന്നവര്‍ക്ക് ജപ്പാന്‍ജ്വര വാക്സിന്‍ നല്‍കിവരുന്നുണ്ട്.
ഇന്ത്യയില്‍ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ IAP നമ്മുടെ കുട്ടികള്‍ക്ക് രണ്ടുഡോസുള്ള വാക്സിന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യ ജപ്പാന്‍ജ്വര മേഖലയിലുള്ള രാജ്യമായതിനാല്‍ ഒന്‍പതാം മാസത്തില്‍ ആദ്യഡോസും പിന്നീട് ഒന്നര വയസ്സിനു മുമ്പ് രണ്ടാമത്തെ ഡോസും IAP നിര്‍ദ്ദേശിക്കുന്നു.
കുട്ടികളുടെ പ്രതിരോധശേഷി പൊതുവില്‍ കുറവായതിനാല്‍ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. അതിനാൽ ഇനിയുമൊരു ഗോർഖ്പുർ ആവർത്തിക്കാതിരിക്കാൻ ,നമ്മുടെ കുഞ്ഞുങ്ങളെ ജപ്പാൻ ജ്വരമെന്ന ഈ മഹാ വിപത്തിൽനിന്നും രക്ഷിക്കാൻ നമുക്ക് മുൻകരുതലുകളെടുക്കാം.
https://www.facebook.com/Malayalivartha