ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടിനെ പരിചയപ്പെടാം
കരവിരുതുകൊണ്ട് അതിശയിപ്പിക്കുന്ന നിരവധി വീടുകള്‍ ലോകത്തിലുണ്ട്. ഇന്ന് വീട് നിർമിക്കുന്ന കാര്യത്തിൽ പലർക്കും പലവിധ ഭാവനകളാണ്. ആകാശത്തും മരക്കൊമ്പിലും എന്തിനു കടലിനടിയിൽ പോലും വീടുകളും റെസ്ടാഉറന്റുകളും ഒക്കെ നമ്മൾ കണ്ടു. ഇതാ ഇവിടെ മറ്റൊരു അതിശയ വീട് നമുക് കാണാം. ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടാണ് ഇതെന്നതാണ് ഈ വീടിന്റെ പ്രത്യേകത.
വീടുകൾക്കുള്ളിൽ വലിപ്പം കൊണ്ടും അലങ്കാരം കൊണ്ടും കൊട്ടാര സദൃശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്ന കാലമാണിത്. വീടുകള്‍ കൊട്ടാരങ്ങളുടെ വലുപ്പത്തിലേക്ക്, വിസ്തൃതിയിലേക്ക് വളരുന്ന ഇക്കാലത്ത് പോളണ്ടിലെ വാഴ്‌സോയിലെ കാരറ്റ് ഹൗസ് നമുക്ക് മുന്നില്‍ വലിയ വിസ്മയാകുന്നു. ഇസ്രായേലി എഴുത്തുകാരനായ എഡ്ഗര്‍ കാരറ്റിന്റേതാണ് വീട്. ഏറ്റവും മെലിഞ്ഞ വീട് എന്നതാണിതിന്റെ സവിശേഷത. വ്യത്യസ്ത കാലഘട്ടത്തില്‍ നിര്‍മിച്ച രണ്ട് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ഇടയിലാണ് ഈ മെലിഞ്ഞ വീട് നിർമിച്ചിരിക്കുന്നത്.
വെറും 152 സെന്റി മീറ്ററാണ് ഈ വീടിന്റെ നീളം. അതുകൊണ്ടു തന്നെ സ്‌ക്വയര്‍ ഫീറ്റുകള്‍ വെച്ച് ഈ വീടിനെ അളക്കാനാകില്ല. വീതി വെറും 92 സെന്റി മീറ്ററും. 2012-ല്‍ നിര്‍മിച്ചിരിക്കുന്ന ഈ വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ജാകൂബ് ഷ്‌റാന്‍സിയാണ്. രണ്ട് നിലകളുള്ള വീട്ടില്‍ ഒരു കിടപ്പുമുറി, അടുക്കള, ബാത്ത് റൂം, ലിവിങ്ങ് റൂം എന്നിവയാണുള്ളത്.
ജനലുകൾ ഉണ്ടെങ്കിലും തുറക്കാൻ കഴിയില്ല. ഈ ജനലുകളിലെ ഗ്ലാസുകള്‍ വഴിയാണ് വീട്ടിലേക്ക് വെളിച്ചമെത്തുന്നത്. വെള്ള നിറത്തിലുള്ള പെയിന്റാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. വീട്ടിലേക്കുള്ള വൈദ്യുതി പൂര്‍ണമായും ഇരുവശവുമുള്ള മറ്റുരണ്ട് കെട്ടിടങ്ങളെ ആശ്രയിച്ചാണ്. വീട് കുഞ്ഞനാണെങ്കിലും ഒരാള്‍ക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കാനും ഒരു നിലയില്‍നിന്ന് അടുത്ത നിലയിലേക്ക് കയറാനും കോവണിയുണ്ട്. വീട് വെക്കാന്‍ ഭൂമിയില്ലെന്ന് പരിതപിക്കുന്നവരൊക്കെ ഈ വീടിനെക്കുറിച്ചൊന്നു ഓർക്കുക.
https://www.facebook.com/Malayalivartha