ഇനി ബുർജ് ഖലീഫയും തലകുനിക്കും
മുംബയിൽ ഇതാ ഒരു സ്വപ്ന പദ്ധതി കുടി വരാൻ പോകുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന് കേന്ദ്ര ഷിപ്പിങ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് മന്ത്രി തന്റെ സ്വപ്‌നം പങ്കുവെച്ചത്. മാത്രവുമല്ല അത് ഛത്രപതി ശിവജി മഹാരാജാവിന്റെ പേരില്‍ അറിയപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മുംബൈ തുറമുഖട്രസ്റ്റിന്റെ സ്ഥലം വികസിപ്പിച്ചുകൊണ്ടായിരിക്കും സ്വപ്നപദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. 'തുറമുഖമടക്കമുള്ള 500 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദവിവരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി അംഗീകാരം മാത്രം ലഭിച്ചാൽ മതി.
163 നിലകളുള്ള ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടമാവും മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഉയരുക. തുറമുഖപ്രവര്‍ത്തനങ്ങള്‍ കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍, വിവിധ ഓഫീസുകള്‍, വിനോദകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ഭൂഗര്‍ഭ വാഹന പാര്‍ക്കിങ് കേന്ദ്രവും ടവറിലുണ്ടാകും.
മസ്ഗാവ് ഡോക്ക് മുതല്‍ വഡാലവരെയുള്ള ഏഴ് കിലോമീറ്റര്‍ സ്ഥലത്തായിരിക്കും പദ്ധതി വരിക. ഇതിനു നിലവിലുള്ള മറൈന്‍ ഡ്രൈവിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും.പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും അടിസ്ഥാന രൂപകല്‍പ്പനയ്ക്കും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളില്‍നിന്ന് ആഗോള ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു. ഏറ്റവും മുകളിലത്തെ നിലയില്‍ ഛത്രപതി ശിവജിയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് ഗാലറിയുമുണ്ടാകും. ആന്തമാനിലെയും മൗറീഷ്യസിലേയും പോലെ വൃത്തിയുള്ള തീരമാക്കി മുംബൈ തീരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് തുറമുഖട്രസ്റ്റിനാണ്. ദക്ഷിണ മുംബൈയിലെ കടലോരമേഖലയില്‍ നല്ലൊരു ശതമാനം അവരുടെ കീഴിലാണ്. താജ് ഹോട്ടല്‍ മുതൽ അതിപുരാതന കെട്ടിടങ്ങള്‍ വരെ തുറമുഖട്രസ്റ്റിന്റെ ഭൂമിയിലാണ് നില്കുന്നത്. ഉപയോഗിക്കാതെകിടക്കുന്ന നല്ലൊരു ശതമാനം ഭൂമി വേറെയുമുണ്ട്. ഇതിലാണ് പുതിയ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്. മുംബൈ മാതൃകയില്‍ രാജ്യത്തെ മറ്റു തുറമുഖങ്ങളും വികസിപ്പിക്കാന്‍ ഷിപ്പിങ് വകുപ്പിന് പരിപാടിയുണ്ട്. കൊല്‍ക്കത്ത തുറമുഖവും വികസനപരിപാടികളുടെ പാതയിലാണ്. കാണ്ട്‌ല തുറമുഖത്ത് ഒരു സ്മാര്‍ട്ട് സിറ്റി പണിയാന്‍ ഉദ്ദേശ്യമുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്കു കീഴില്‍ ഒരു ലക്ഷം ഹെക്ടര്‍ ഭൂമിയാണുള്ളത്. അതുകൊണ്ടു വികസന പദ്ധതികൾക്കു സ്ഥലം എന്നത് ഒരു പ്രശ്നമാകില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ള 'സാഗര്‍മാല'യ്ക്കായി സര്‍ക്കാര്‍ 14 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്തായാലും പുതിയ വികസനങ്ങളെ നമുക്ക് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha