റെക്കോർഡുകൾ വാരിക്കൂട്ടി ലോട്ടെ ടവർ

ഒരു നിർമാണ വിസ്മയത്തിനു കുടി നമുക് സാക്ഷിയാകാം. ബുർജ് ഖലീഫയെ പോലും വെല്ലുന്ന സവിശേഷതകളുമായി ദക്ഷിണകൊറിയയയിലെ സോളിൽ
ആണ് ഈ പുതിയ നിർമാണം പൂർത്തിയായിരിക്കുന്നത്. ലോട്ടെ ടവർ എന്നാണതിന്റെ പേര്. ആറു വർഷത്തെ പണികൾക്കുശേഷം ഈ മാസം ആദ്യമാണ് കെട്ടിടം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. 123 നിലകളുള്ള കെട്ടിടം (1,819 അടി) ഉയരത്തിന്റെ കാര്യത്തിൽ ലോകത്തെ അഞ്ചാമനാണെങ്കിലും റെക്കോർഡുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇതിനോടകം തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഗ്ലാസ് കൊണ്ട് അടിത്തറ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള നിരീക്ഷണാലയം സ്ഥിതിചെയ്യുന്ന കെട്ടിടം എന്നതാണ് ഈ ടവറിനു കിട്ടിയ ഒന്നാമത്തെ ബഹുമതി. 1,568 അടി ഉയരത്തിലാണ് ഈ നിരീക്ഷണകേന്ദ്രം നിർമിച്ചിരിക്കുന്നത്. ഇവിടെ നിന്ന് സോൾ നഗരത്തിന്റെ വിശാലമായ കാഴ്ചകളും പ്രകൃതിഭംഗിയുമൊക്കെ സന്ദർശകർക്ക് ആവോളം നുകരാം.
ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്വിമ്മിങ് പൂളും ലോട്ടെ ടവറിൽ ആണുള്ളത്. 85–ാം നിലയിലാണ് ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ നിർമിച്ചിരിക്കുന്നത്. ആകാശക്കാഴ്ചകളും താഴത്തെ കാഴ്ചകളുമൊക്കെ കണ്ടു ആസ്വദിച്ച് നീന്തിത്തുടിക്കാം. കേൾക്കുമ്പോൾ മനസിലെത്തുന്ന കാഴ്ചകൾ തന്നെ മനോഹരം. അപ്പോൾ നേരിട് കണ്ടാലോ.
ലോകത്തെ ഏറ്റവും വേഗമേറിയതും ഉയരത്തിൽ സഞ്ചരിക്കുന്നതുമായ എലിവേറ്റർ സംവിധാനമാണ് ലോട്ടെ ടവർ നമുക്കു കാഴ്ചവെക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും ഇത് തന്നെയാണ്. സ്‌കൈ ഷട്ടിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡബിൾ ഡക്കർ എലിവേറ്റർ വെറും 60 സെക്കൻഡുകൾകൊണ്ട് താഴെനിന്ന് 123–ാം നിലയിലെത്തും.
ഭൂകമ്പവും കൊടുങ്കാറ്റുമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 32 ലക്ഷം ചതുരശ്രയടിയാണ് ലോട്ടെ ടവറിന്റെ വിസ്തീർണം. മേൽക്കൂര മാത്രം നിർമിക്കാൻ 3000 ടൺ സ്റ്റീൽ ചെലവായി. ആഡംബര ഹോട്ടലുകളും ഓഫീസുകളുമാണ് മറ്റുനിലകളിൽ സജ്ജമാക്കിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ബഹുമതിയും ഇനി ലോട്ടെ ടവറിനു സ്വന്തം.
https://www.facebook.com/Malayalivartha