ചെമ്പ്ര മല മേലെ തിരി വെച്ചൊരു വീട്
ചെമ്പ്ര മലയുടെ ഇങ്ങേച്ചെരിവിലുള്ള 'നല്ലൊരു വീട്' കാണാനായി പത്ത് മണിയോടെ മേപ്പാടിയിലെത്തി. അങ്ങോട്ട് ഫോര്‍ വീലര്‍ മാത്രമെ പോകു. ചീഫ് ആര്ക്കിടെക്റ്റ് രഞ്ജിത്ത് അടക്കം നാലു പേര്‍ ആ ജീപ്പില്‍ കയറി.
'ഓഫ് റോഡാണ്, പിടിച്ചിരുന്നോളു' എന്ന മുന്നറിയിപ്പോടെയാണ് ഡ്രൈവര്‍ രാജേട്ടന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തത്. യാത്രയ്ക്കിടെ ആര്‍ക്കിടെക്റ്റ് രജ്ഞിത്ത് വീടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ തെറ്റി. രജ്ഞിത്തിന് പറയാനുണ്ടായിരുന്നത് രാജേട്ടനെക്കുറിച്ച് മാത്രമായിരുന്നു.
രാജേട്ടനാണ് വീട് പണിതതെന്ന മട്ടിലായിരുന്നു രജ്ഞിത്തിന്റെ വിവരണം. രാജേട്ടനില്ലെങ്കില്‍ ആ വീട് പണി പൂര്‍ത്തിയാകില്ലായിരുന്നു. മേപ്പാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള ആ വീട്ടിലേക്ക് പോകുന്ന ഏക വാഹനം രാജേട്ടന്റെ ജീപ്പ് മാത്രമാണ്. വീട് പണിയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവും ഈ ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ദിവസേന 16 ട്രിപ്പ് അടിച്ചാണ് സാധനങ്ങള്‍ മുകളിലെത്തിച്ചത്. വീട്ടിലുള്ളവര്‍ പുറത്തേക്ക് വരുന്നതും, പുറത്തുള്ളവര്‍ വീട്ടിലേക്ക് പോകുന്നതിനും രാജേട്ടന്‍ തന്നെ ആശ്രയം.
തേയിലത്തോട്ടം പിന്നിട്ട് ജീപ്പ് പതുക്കെ ഏലത്തോട്ടത്തിലേക്ക്. ഇരുവശങ്ങളിലും ഏലക്കാടുകള്‍ അതിരിടുന്ന മനോഹരവഴികള്‍. പിന്നെ സാഹസിക യാത്രയുടെ അനന്തസാധ്യതള്‍ തുറന്നിട്ടുകൊണ്ട് കൂറ്റന്‍ പാറകളും കാട്ടരുവികളും ഉള്ള വഴിയിലൂടെ രാജേട്ടന്റെ ജീപ്പ് തവളച്ചാട്ടം നടത്തി മുന്നോട്ടു കുതിച്ചു. ഇതിനിടെ വണ്ടി ചെറുതായൊന്നു ബ്രെയ്ക്കിട്ടു. ദൂരേക്ക് ചൂണ്ടി രജ്ഞിത്ത് പറഞ്ഞു: അതാണ് നമ്മുടെ വീട്.
ചെറിയൊരു അരുവി മുന്നില്‍ കണ്ടപ്പോള്‍ രാജേട്ടന്‍ പറഞ്ഞു: ഇന്ന് മഴ പെയ്താല്‍ ഇവിടെ ആകെ വെള്ളക്കെട്ടാകും, തിരിച്ച് ഇങ്ങോട്ട് പോരാന്‍ കഴിഞ്ഞെന്നു വരില്ല.
എലിമ്പല്ലേരി എസ്‌റ്റേറ്റിലേക്കുള്ള കാനനപാതകളെയും കാട്ടുവഴികളെയും പതുക്കെ ആസ്വദിച്ചു തുടങ്ങിയപ്പോഴേക്കും രഞ്ജിത്ത് മുന്നിലെ ആനപ്പിണ്ടം കാണിച്ചുതന്നു. വീട് പണിയുന്നതിന്റെ ഇടയില്‍ കണ്ട പുലിയുടെ കാല്‍പ്പാടുകളെ പറ്റിയും പറഞ്ഞു. ജീവന്‍ പണയം വെച്ചും ഈ കാട്ടുമുക്കില്‍ കൊണ്ടുപോയി വീടുവെച്ചതിന്റെ യുക്തി സാമാന്യബുദ്ധിയ്ക്ക് നിരക്കുന്നതായിരുന്നില്ല. വന്‍മരങ്ങള്‍ എസ്‌റ്റേറ്റ് റോഡില്‍ ഇരുള്‍ വീഴ്ത്തിയിരുന്നു. കൂടെ ചീവീടുകളുടെ ഘോരശബ്ദവും.
വലിയ പാറകള്‍ വലിഞ്ഞുകയറി ജീപ്പ് ചെറിയൊരു പാലത്തിലേക്ക് പ്രവേശിച്ചു. ഈ വീട്ടിലേക്ക് മാത്രമായി പണിതതാണ് പാലം. പാലം കടന്നുചെല്ലുമ്പോള്‍ രണ്ടുമൂന്ന് ചെറിയ ഔട്ട് ഹൗസുകള്‍. സംഭവം ചെറിയൊരു റിസോര്‍ട്ടാണ്.
ഒരുവശത്ത് ചെമ്പ്രമല.മറുഭാഗത്ത് ഇനിയും പേരിടാത്ത കൂറ്റന്‍മലനിരകള്‍. ആ മലനിരകള്‍്ക്കപ്പുറത്താണ് കാട്ടുപോത്തുകളുടെ ആവാസകേന്ദ്രമെന്ന് രാജേട്ടന് പറഞ്ഞു. ദൂരെ നിന്നു നോക്കുമ്പോള്‍ വീട് ചെമ്പ്രയുടെ കുറ്റികാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നതായേ തോന്നു. മൂക്കാല്‍ മണിക്കൂര്‍ നീണ്ട സാഹസികയാത്ര കഴിഞ്ഞ് ജീപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുന്നില്‍ പര്‍ണശാല പോലെ ഒരു വീട്.
എന്തുകൊണ്ട് ഓണം കേറാമൂലയില്‍ ഇത്രയും ബുദ്ധിമുട്ടിയൊരു വീടുവെച്ചുവെന്നതിന്റെ ഉത്തരം ചെറിയൊരു സെന്‍ പൂന്തോട്ടവും പിന്നിട്ട് വീടിന്റെ പൂമുഖത്തെത്തുന്നതുവരെയുള്ള ഒരോ കാലടിയും മനസിലാക്കിതന്നു. റോഡും സൗകര്യങ്ങളും നമ്മുടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ മൂല്യം നിശ്ചയിക്കുമ്പോള്‍ റോഡിനും വൈദ്യുതിയ്ക്കും സാധ്യതപോലും ഇല്ലാത്തൊരു സ്ഥലം തിരഞ്ഞെടുത്ത് വീട് വെച്ച വിശ്വാനാഥ കിടാവ് പൂമുഖത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
നിറയെ മരങ്ങള്‍. കാറ്റുനിറഞ്ഞ മുറ്റത്ത് നിന്ന് പൂമുഖത്തേക്ക് കയറിയെങ്കിലും മുറ്റത്താണോ പൂമുഖത്താണോ നില്‍ക്കുന്നതെന്ന് സംശയം.പ്രകൃതിയെ വീട്ടിലേക്കാണോ വീടിനെ പ്രകൃതിയിലേക്കാണോ രജ്ഞിത്തിലെ ആര്‍ക്കിടെക്റ്റ് കുടിയിരുത്തിയതെന്നറിയില്ല.
ഡ്രോണ്‍ ക്യാമറയെ ചെമ്പ്രയുടെ താഴ്‌വരയിലേക്ക് പറത്തിയാണ് ഷൂട്ട് അവസാനിച്ചത്. ചെമ്പ്രയില്‍ വീശിയടിക്കുന്ന കാറ്റ്,വീടിനു ചുറ്റും സോളാര്‍ വേലി. മഴക്കാലമായാല്‍ രാജേട്ടനും ഈ വീട്ടിലേക്ക് എത്താന്‍ കഴിയില്ല. അപ്പോള്‍ ഒരാഴ്ച്ചയ്ക്ക് വേണ്ട സാധനങ്ങള്‍ നേരത്തെ ശേഖരിച്ചുവച്ചാണ് ഈ പ്രതിസന്ധിയെ ഇവര്‍ മറികടക്കാറുള്ളത്.
വിശ്വനാഥ കിടാവും ഭാര്യ രാധികയും ജന്മം കൊണ്ട് കോഴിക്കോട്ടുകാരാണ്. ജീവിതം യൂറോപ്യന്‍ രാജ്യങ്ങളിലും. അവിടെ വിവിധ കമ്പനികളില്‍ ആര്‍ക്കിടെക്റ്റായ കിടാവും സഹധര്‍മ്മിണിയും വിശ്രമ ജീവിതം കേരളത്തിലെ ഏതെങ്കിലും ശാന്തസുന്ദരമായ സ്ഥലത്താകണമെന്ന് തീരുമാനിക്കുകയായിരുന്നു. ആ അന്വേഷണമാണ് മേപ്പാടിയിലെ ഏലിമ്പലേരി എസ്‌റ്റേറ്റില്‍ അവസാനിച്ചത്. ബുദ്ധമത വിശ്വാസികളാണ് കിടാവും ഭാര്യയും. അതുകൊണ്ട് തന്നെ ആശ്രമം പോലൊരു വീട് ഇരുവരും നിര്‍മിച്ചതില്‍ അത്ഭുതപ്പെടാനില്ല.
വീട് കാട്ടിലാണെങ്കിലും ഫോണിന് ഫുള്‍ റേഞ്ച്, വൈദ്യുതി ഇല്ലെങ്കിലും ഇന്റര്‍നെറ്റടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സൗരോര്‍ജമാണ് വീട്ടില്‍ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം. രജ്ഞിത്ത് വീടിനുള്ളിലേക്ക് പ്രകൃതിയെ എത്തിച്ചതിനാല്‍ ഫാനും ലൈറ്റും ഒന്നും വേണ്ട. വീടിന്റെ നിര്‍മാതാവ് രഞ്ജിത്താണെങ്കിലും സാധനങ്ങള്‍ ഇവിടെയത്തിച്ച രാജേട്ടനുംപ്രദേശിക കോണ്ട്രാക്ടര്‍ക്കും അദ്ദേഹം എല്ലാ ക്രെഡിറ്റും നല്‍കുന്നു. ആര്‍ക്കിടെക്റ്റിന്റെ ഭാവനയ്ക്കും വിശ്വനാഥ കിടാവിന്റെ താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വീടിന്റെ പണി പൂര്‍ത്തിയാക്കിയത് സ്ഥലത്തെ കോണ്ട്രാക്ടര്‍ റഫീഖാണ്.
പൂമുഖത്ത് നിന്നും നോക്കിയാല്‍ മഴക്കാലത്ത് ഏഴോളം വെള്ളച്ചാട്ടങ്ങള്‍ കാണാം. കോടമഞ്ഞ് വന്ന് മലനിരകളില്‍ ഒളിച്ചു കളിക്കുന്നത് കാണാം. ബെഡ് റൂമില്‍ ഇരുന്നാല്‍ പോക്കുവെയില്‍ ചെമ്പ്രയെ ചുവപ്പിക്കുന്നത് കാണാം. അങ്ങനെ ഈ സ്വര്‍ഗത്തിലെ വിസ്മയങ്ങള്‍ നിരവധിയാണ്. ഒപ്പം ഒരു മരം പോലും മുറിക്കാതെ ചെമ്പ്രയുടെ മടിത്തട്ടില്‍ ഒരു വീട് പണിത ആര്‍ടെക്റ്റിന്റെ വൈഭവവും അത്ഭുതപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha