ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിയല്ല; എല്‍.കെ അദ്വാനി അടക്കം 32 പ്രതികളെയും കുറ്റവിമുക്തരാക്കി ലക്‌നൗ കോടതി; വിധി 28 വര്‍ഷങ്ങള്‍ക്ക് ശേഷം; സി.ബി.ഐ സ്വയം ഏറ്റുവാങ്ങിയ തിരിച്ചടി; ബാബറി മസ്ജിദ് കേസ് അവസാനിച്ചു; സുപ്രീം കോടതിയിലേക്ക്?
28 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ലക്‌നൗ കോടതിയുടെ സുപ്രധാന വിധി പുറത്ത് വന്നു. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അസൂത്രണം നടന്നിട്ടില്ലെന്ന് ലക്‌നൗ കോടതി കണ്ടെത്തി. സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ജനങ്ങള്‍ അക്രമാസക്തരായപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ ശ്രമിച്ചിരുന്നു. നടന്നത് ആകസ്മിക സംഭവം മാത്രം. സ്ഥലത്തെ ദൃശ്യങ്ങലും ശബ്ദരേഖരളും പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാണന്നെും ലക്‌നൗ സി.ബി.ഐ കോടതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ്, വിനയ് കട്ടിയാര്‍, സാക്ഷി മഹാരാജ് എന്നിവരടക്കം 32 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.
1992 ഡിസംബര്‍ 6ന് പള്ളി തകര്‍ത്ത് ഒരു വര്‍ഷത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടുവെന്ന ആരോപണവും ഉയര്‍ന്നിയിരുന്നു. ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്. ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ നിലംപൊത്തിയപ്പോള്‍ അതിനൊപ്പം മണ്ണിലമര്‍ന്നത് ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്പര്യം കൂടിയാണെന്ന് പറഞ്ഞവരില്‍ പരമോന്നത നീതിപീഠം വരെയുണ്ട്. പക്ഷെ, ആ മഹാപാതകത്തിന്റെ ഉത്തരവാദികളുടെ വിധി പറയാന്‍ മൂപ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.
ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. അന്നാണ് ഇന്ത്യന്‍ മതേതരത്വത്തിന് തീരാകളങ്കമായി അയോധ്യയിലെ 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. തുടര്‍ന്ന് രാജ്യത്താകമാനമുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 1990 സെപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് എല്‍ കെ അദ്വാനി ആരംഭിച്ച രഥയാത്രയാണ് ഒടുക്കം മസ്ജിദിന്റെ തകര്‍ക്കലിലേക്ക് നയിച്ചത്. കര്‍സേവകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നിന്നും അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പോലീസിനെ വിലക്കിയെന്നാണ് ആരോപണം.
റായ്ബറേലി കോടതി പരിഗണിച്ചിരുന്ന ഗൂഢാലോചനക്കേസ്, മസ്ജിദ് കേസിനൊപ്പം ചേര്‍ത്ത് ലക്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയതും 2017 ഏപ്രില്‍ 19ന് സുപ്രിംകോടതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് നിയമവാഴ്ചയുടെ കടുത്ത ലംഘനമാണെന്നാണ് കഴിഞ്ഞ വര്‍ഷം അയോധ്യ ഭൂമി തര്‍ക്കകേസില്‍ അന്തിമ വിധി പറയുന്നതിനിടയില്‍ സുപ്രിംകോടതി പറഞ്ഞത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ പലതവണ സുപ്രിംകോടതിയോട് സമയം നീട്ടിവാങ്ങിയ സിബിഐ സ്‌പെഷല്‍ ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിന്റെ വിധി പ്രസ്താവനത്തിനായി രാജ്യം കാതോര്‍ത്തിരിക്കുകയായിരുന്നു. 2000 പേജുള്ള വിധി ന്യായമാണ് കോടതി നടത്തിയത്. കോടതി വിധിയെ ചോദ്യം ചെയ്ത് ഇനി സി.ബി.ഐ ഹര്‍ജി നല്‍കാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ ബാബറി മസ്ജിദ് കേസ് ഇവിടെ അവസാനിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha