ഹത്രസ് കേസില്‍ ട്വിസ്റ്റ്; സഹോദരന് പങ്ക്?;പോലീസിന്റെ പുതിയ കണ്ടെത്തല്‍; പ്രതികളുമായി നൂറിലധികം തവണ സഹോദരന്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പോലീസ്; ആദ്യ മൊഴില്‍ പെണ്‍കുട്ടി ബലാത്സംഗത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് പോലീസ്; പോലീസ് എന്തോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു? അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചു
രാജ്യം ചര്‍ച്ചചെയ്യുന്ന ഹത്രാസ് കേസില്‍ പുതിയ കണ്ടെത്തലുമായി ഉത്തര്‍ പ്രദേശ് പോലീസ് രംഗത്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഇരയുടെ സഹോദരനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോണ്‍ നമ്പറിലേക്ക് പ്രതി അഞ്ചു മാസത്തിനുള്ളില്‍ നൂറിലേറെ തവണ വിളിച്ചതായാണ് കോള്‍ റെക്കോര്‍ഡ് ഉദ്ധരിച്ച് പോലീസ് വ്യക്തമാക്കുന്നത്.
സഹോദരന്റെ ഫോണില്‍ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ 13 മുതല്‍ 104 തവണയാണ് ഇരുവരും ഫോണ്‍വഴി സംസാരിച്ചത്. പ്രതികളും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ വിവരങ്ങളെന്നാണ് പോലീസ് പറയുന്നത്. ഈ കോളുകള്‍ പലതും പോയിരിക്കുന്നത് പെണ്‍കുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റര്‍ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ നിന്നാണ്.
പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണില്‍ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണില്‍ നിന്ന് തിരിച്ചും കോളുകള്‍ വന്നുവെന്നും കോള്‍ റെക്കോര്‍ഡുകള്‍ ചൂണ്ടിക്കാട്ടി യു.പി. പോലീസ് വിശദീകരിക്കുന്നു. അതേസമയം സന്ദീപും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ രാഷ്ട്രീയക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണ്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതിക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ഇതിനെടെ പെണ്‍കുട്ടി ആദ്യമൊഴിയില്‍ ബലാത്സംഗം നടന്നെന്ന് പറഞ്ഞില്ലെന്നാണ് പോലീസ് വിശദീകരണം നല്‍കിയിരുന്നു. രണ്ടാമത്തെ മൊഴിയില്‍ ബലാത്സംഗം നടന്നെന്ന് പറഞ്ഞു. ആശുപത്രി മാറ്റാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഹാത്രാസ് കൊലപാതകത്തില്‍ യു പി സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ 10 ദിവസത്തെ അധിക സമയം അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവായി. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു.
ഹാത്രസ് കേസില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. സംഭവം ഞെട്ടിച്ചുവെന്ന അഭിപ്രായത്തോടെയായിരുന്നു സുപ്രീംകോടതി കേസ് പരിഗണിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും ഉറപ്പാക്കും, മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ആവശ്യമെങ്കില്‍ പേര് നിര്‍ദ്ദേശിച്ചാല്‍ അതുംപരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമോ, എസ്‌ഐടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവാമെന്ന നിലപാടാണ് യുപി സര്‍ക്കാര്‍ കോടതിയില്‍ കൈക്കൊണ്ടത്.
വലിയ അക്രമങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചതെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വിശദീകരിച്ചിരുന്നു. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ച കോടതി നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha