രവീന്ദ്രന്‍ വീണ്ടും ഇ.ഡിക്ക് മുന്നില്‍; കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് 14 മണിക്കൂര്‍; വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത; ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കും
ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്തത് 14 മണിക്കൂറാണ്. ഇതാ ഇപ്പോള്‍ രവീന്ദ്രന്‍ ഇന്ന് വീണ്ടും ഇ.ഡി.ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ് രവീന്ദ്രന്‍. അദ്ദേഹം നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ രാത്രി 11.15 ആയിരുന്നു.
നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് രവീന്ദ്രന്‍ കൊച്ചി ഇ.ഡി. ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45-ന് ഹാജരായിരുന്നു. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം.
ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍നിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്‌ന മൊഴിനല്‍കിയിരുന്നു.
രവീന്ദ്രനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുമ്പോള്‍ സി.പി.എം കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. മുമ്പ് നീണ്ട ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെയും ഇത്തരത്തില്‍ അന്വേഷണ എജന്‍സികള്‍ വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അറസ്റ്റു ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ രവീന്ദ്രന്റെ കാര്യത്തിലുമുണ്ടാകുമോ എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍, അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha