സൗദിയിലെ പ്രവാസികളിൽ ആശങ്കയേറുന്നു; കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ

സൗദിയിൽ സ്വദേശിവത്ക്കരണം ശക്തമാകുന്നതോടെ പ്രവാസികളിൽ ആശങ്ക ഏറി വരുകയാണ്. നിലവിൽ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് ജോലി നഷ്ടമായതോടെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിപോകുന്നത്. അതേസമയം കൂടുതല്‍ മേഖലകളിലേയ്ക്ക് സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുകയാണ് അധികൃതർ.
സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ പന്ത്രണ്ടിലധികം മേഖലകളില്‍ മൂന്നു ഘട്ടങ്ങളിലായി 70 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കര്‍ശന നിര്‍ദേശം സൗദി തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ഐടി, നിര്‍മാണം, ഗതാഗതം, എന്‍ജിനിയറിംഗ് എന്നീ മേഖലകളിലും തുണിത്തരങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ലെതര്‍ ഉത്പന്നങ്ങളും ചെരുപ്പുകളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് സംബന്ധമായ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, സുഗന്ധ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലും സ്വദേശിവത്കരണം നടപ്പിലാക്കും.
ഇതു കൂടാതെ ഒരു മാനേജ്മെന്റിന്റെ കീഴില്‍ വരുന്ന വാണിജ്യ സ്ഥാപനങ്ങളിലെ വിവിധ കച്ചവട വിഭാഗങ്ങളിലും എഴുപതു ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നും സൗദി തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
അഞ്ചു പേര് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മൂന്നു സ്വദേശികളും രണ്ടു വിദേശികളും എന്ന അനുപാതത്തിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ശുചീകരണം, കയറ്റിറക്ക് മേഖലകളില്‍ 20 ശതമാനം വിദേശികളെ നിയമിക്കാം. തൊഴിലാളികള്‍ പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ രേഖകളും ധരിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























