കൊറോണ ബാധ; 24 മണിക്കൂറിനിടെ ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മരിച്ചത് നാല് മലയാളികൾ, ഇതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുകയാണ്

കൊറോണ വ്യാപകമാകുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുന്നതായി റിപ്പോർട്ട്. ആകെ ഇന്നലെ മാത്രം കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികളാണ് മരിച്ചത്. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍(51), തൃശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) എന്നിവരാണ് ബുധനാഴ്ച കൊറോണ ബാധയെ തുടർന്ന് മരിച്ചത്. രാജേഷ് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. അതോടൊപ്പം തന്നെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. തുടർന്ന് ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം വലപ്പാട് സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചത്തോടെ നില കൂടുതൽ വഷളായിരുന്നു . കുവൈത്ത് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ പി.കെ കരീം ഹാജി അടക്കം രണ്ട് മലയാളികളാണ് ഇന്നലെ മാത്രം യു.എ.ഇയിൽ മരിച്ചത്. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജിക്ക് 62 വയസായിരുന്നു. അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററർ, സുന്നിസെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹി കൂടിയായിരുന്നു. അതോടൊപ്പം തന്നെ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പേൾ റീന വില്ലയിൽ പ്രിൻസി റോയ് മാത്യു (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബി മുറൂർ ഇന്ത്യൻ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയും മാർത്തോമ്മാ ഇടവകാംഗവുമാണ് ഇവർ. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം മുപ്പത് പിന്നിടുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. മലയാളികൾ ഉൾപ്പടെ 307 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. അതോടൊപ്പം തന്നെ 54,830പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























