പ്രതീക്ഷയോടെ മടങ്ങാൻ നിരവധിപേർ; ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

പ്രവാസലോകത്തേക്ക് മടങ്ങാൻ നിരവധിപേരാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ദുബായ് റസിഡന്റ് വിസ ഉൾപ്പടെയുള്ളവർക്ക് രാജ്യത്തേക്ക് വരാം എന്ന നിർദ്ദേശം നൽകിയതിനെ തുടർന്ന് നിരവധിപേരാണ് അനുമതിക്കായി കാത്തിരിക്കുന്നത്. ഇതേതുടർന്ന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേരളം ഉൾപ്പടെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയതാണ്. ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങില്ലെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ചരക്കുവിമാനങ്ങള്‍ക്ക് ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. തുടർന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന വിമാനങ്ങള്‍ക്കും പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം ജൂലൈ ആദ്യവാരം അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ആയതിനാൽ തന്നെ സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha


























