കേന്ദ്രത്തിന്റെ തീരുമാനം; ആയിരക്കണക്കിന് ആളുകളുടെ യാത്ര അനിശ്ചിതത്വത്തിൽ, ജൂലായ് മൂന്നിനുശേഷം യുഎഇയുടെ വിമാനങ്ങൾക്ക് പുതുതായി അനുമതിനൽകിയിട്ടില്ല
യു.എ.ഇ.യുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി ലഭിക്കാതായതോടെ ആയിരക്കണക്കിന് ആളുകളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം ശനിയാഴ്ച അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് വിമാനത്തിന് ജൂലായ് 10-ന് സർവീസ് നടത്താൻ അനുമതി ലഭിച്ചതായി അബുദാബി കെ.എം.സി.സി. ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഒറ്റപ്പെട്ട ചില അനുമതികൾ ചില സംഘടനകൾ നേടിയെടുത്തിട്ടുണ്ട്.
വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിച്ചിരുന്നത്. ഗ്രാമപ്പഞ്ചായത്ത് തലം മുതലുള്ള ഒട്ടേറെ കൂട്ടായ്മകളാണ് നാട്ടിലേക്കുപോകാനുള്ളവർക്കായി വിമാനങ്ങൾ ചാർട്ടർചെയ്ത് വന്നിരുന്നത്.
അതോടൊപ്പം തന്നെ യു.എ.ഇ.യുടെ എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനങ്ങളെ ഒട്ടേറെ സംഘടനകൾ ഇതിനകം ചാർട്ടേഡ് സർവീസുകളായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജൂലായ് മൂന്നിനുശേഷം ഈ വിമാനങ്ങൾക്ക് പുതുതായി അനുമതിനൽകിയിട്ടില്ല എന്നത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേതുടർന്ന് നേരത്തേ അനുമതിലഭിച്ചിരുന്ന എയർ അറേബ്യയുടെ രണ്ടുവിമാനങ്ങൾ ഞായറാഴ്ച ഇന്ത്യയിലേക്ക് പറന്നു.
എന്നാൽ വരുംദിവസങ്ങളിലായി ഒട്ടേറെ സംഘടനകളും ചില വ്യക്തികളും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിലുള്ള യാത്രക്കാർ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നതിനിടയിലാണ് അനുമതിയില്ലെന്ന വാർത്ത പുറത്തേക്ക് വരുന്നത്. ഇതോടെ ഇവരുടെയെല്ലാം യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇനിയെന്ന് നാടണയാനാവും എന്ന വേവലാതിയിലാണ് എല്ലാ പ്രവാസികളും.
https://www.facebook.com/Malayalivartha