'കഥകൾ പറഞ്ഞ് കൊടുക്കുവാനും സ്നേഹിക്കുവാനും അവളുടെ അപ്പൂപ്പൻ ഇന്നില്ല.അതോടപ്പം മരിച്ച് തൂങ്ങി നിൽക്കുന്ന അമ്മയുടെ അച്ഛൻെറ രൂപം ആ കൊച്ച് മനസ്സിനെ ഭീതിയിലാക്കിയിരിക്കുന്നു....' ഗൾഫ് രാഷ്ട്രങ്ങളിൽ ആത്മഹത്യകൾ ഉയരുന്നു, അനുഭവം വ്യക്തമാക്കി അഷ്‌റഫ് താമരശ്ശേരി
കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ പ്രവാസലോകത്തിന്റെ കണ്ണുകൾ നിറയ്ക്കുന്ന വാർത്തകൾ പുറത്തേക്ക് വന്നതാണ്. കൊറോണ എന്നത് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. അതുമൂലം ഉണ്ടായ പരാധീനതകൾ കാരണം ഹൃദയം തകർന്ന് മരിക്കുന്നവർ, ആത്മഹത്യാ ചെയ്യുന്നവർ എന്നിങ്ങനെ അനവധിയാണ് വാർത്തകൾവന്നത് . പലതും കേട്ട് കണ്ണ് നിറയാത്ത പ്രവാസികൾ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ തനിക്കുണ്ടായ ഒരനുഭവം പങ്കുവയ്ക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവര്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;
ഇന്ന് 8 പേരുടെ മൃതദേഹങ്ങളിൽ 6 പേരുടെ മൃതദേഹങ്ങൾ ഇൻഡ്യയിലേക്ക് അയച്ചു. രണ്ടുപേരെ ഇവിടെ ജബൽ അലിയിൽ സംസ്കരിച്ചു.മരിച്ചവരിൽ 6 പേരുടെ മരണം സ്വഭാവികമരണമായിരുന്നു.രണ്ട് പേർ ആത്മഹത്യ ചെയ്തു.ഒരാൾ കെട്ടിടത്തിൻെറ മുകളിൽ നിന്നും ചാടി മരിച്ചു.മറ്റെയാൾ തൂങ്ങി മരിച്ചു.കഴിഞ്ഞ ഒരു FB യിലെ പോസ്റ്റിൽ ആത്മഹത്യ ചെയ്യുന്നവരുടെ മാനസിക വിഭ്രാന്തിയെ കുറിച്ച് ഞാൻ വിശദമായി പറഞ്ഞിരുന്നു.ഇവിടെ ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കന്നവരോട് എന്നെ ഏത് സയയത്തും വിളിക്കുവാൻ ഞാൻ പറഞ്ഞിരുന്നു.ഒട്ടനവധി പേരാണ് എന്നെ വിളിച്ചതും അവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ എന്നോട് ഷെയർ ചെയ്യുകയും ചെയ്തു. ഒരു പരിധി വരെ അവർക്കുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ സാധിച്ചിരുന്നു.ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അത് കൂടുതല്‍ പ്രശ്നങ്ങളുടെ ആരംഭമാണ്.ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഒളിച്ചോടാന്‍ കഴിയുന്നു. അവരെ ചുറ്റി ജീവിച്ചിരിക്കുന്നവര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വീഴുന്നു. തനിക്കുചുറ്റും തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ചിന്തിച്ചാൽ ഒരിക്കലും ആത്മഹത്യ ചെയ്യുവാൻ കഴിയില്ല.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് സന്ദർശക വിസയിൽ വന്ന ഒരു പ്രായം ചെന്ന ഒരാളാണ്.തൃശൂർ സ്വദേശിയാണ്.മകളെയും,ഭർത്താവിനെയും കൊച്ചുമകളെയും കാണുവാൻ വേണ്ടി ഇവിടെ വന്നതായിരുന്നു.കൊച്ചുമകൾക്ക് അമ്മയുടെ അച്ഛനോട് വലിയ ഇഷ്ടമായിരുന്നു.ഇന്നത്തെ മക്കൾക്ക് കിട്ടാത്ത ഭാഗ്യമാണ് ആ കൊച്ചുമോൾക്ക് ലഭിച്ചത്.കഥകൾ പറഞ്ഞ് കൊടുത്തും താലോലിച്ചുമാണ് അപ്പൂപ്പൻ തൻെറ കൊച്ചുമകളെ ഉറക്കിയിരുന്നത്. അപ്പൂപ്പൻെറ സാമിപ്യം ഈ അവധി ദിവസങ്ങളിൽ പോലും അവളെ സന്തോഷവതിയാക്കിരുന്നു.ഒരു ദിവസവും രാവിലെ വീട്ടുകാർ കതക് തുറന്ന് നോക്കുമ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന അപ്പൂപ്പൻെറ കാലിൽ പിടിച്ച് കെട്ടിപിടിച്ച് കരയുന്ന മോളെയാണ്.അച്ഛനും അമ്മക്കും കാണുവാൻ കഴിഞ്ഞത്.
സ്നേഹം നൽകിയ അപ്പൂപ്പൻെറ വേർപ്പാട് ആ കുഞ്ഞുമനസ്സിനെ വളരെ തളർത്തിയിരുന്നു. ഇപ്പോഴും അവൾ അതിൽ നിന്നും മോചിതയാട്ടില്ല.ഒരു ദുർബല നിമിഷത്തിൽ നിങ്ങൾ ചിന്തിക്കാതെ പോകുന്നത് ഒറ്റവരുടെ സ്നേഹത്തെയാണ്.നിങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബം അനുഭവിക്കുന്ന വേദനയെ കുറിച്ച് ചിന്തിച്ചാൽ മാത്രം മതി.ഇന്നത്തെ തലമുറക്ക് അപ്പൂപ്പൻെറയും അമ്മൂമ്മയുടെയും സ്നേഹം നിറഞ്ഞ തലോടലുകളും,കരുതലുമാണ് ആവശ്യം.നിങ്ങൾ പറഞ്ഞ് കൊടുക്കുന്ന അറിവുളള കഥകളും അറിഞ്ഞും കേട്ടുമാണ് അവർ സമൂഹത്തിലെ ഉത്തമപൗരന്മാരായി മാറുന്നത്. അങ്ങനെയൊക്കെയാണ് ഞങ്ങളുടെ തലമുറ വളർന്നതും.ഇവിടെ ആ കൊച്ചുമകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നുണ്ട്.
കഥകൾ പറഞ്ഞ് കൊടുക്കുവാനും സ്നേഹിക്കുവാനും അവളുടെ അപ്പൂപ്പൻ ഇന്നില്ല.അതോടപ്പം മരിച്ച് തൂങ്ങി നിൽക്കുന്ന അമ്മയുടെ അച്ഛൻെറ രൂപം ആ കൊച്ച് മനസ്സിനെ ഭീതിയിലാക്കിയിരിക്കുന്നു. ആത്മഹത്യകുറിച്ച് ചിന്തിക്കുന്നവരുടെ മുന്നിലുളള ഒരു വലിയ ദൃഷ്ടാന്തമാണ് ഈ സംഭവം.ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്.എവിടം വരെ ജീവനുണ്ടോ, അവിടം വരെ ഉലകമുണ്ട്' എന്നൊരു പഴമൊഴിയുണ്ട്.അത് മനസ്സിലാക്കുക.ജീവിതം ദെെവം നൽകിയ മഹാ അനുഗ്രഹമാണ്. ഈ അനുഗ്രഹം മനുഷ്യന് ഒരിക്കല്‍ മാത്രമേ ലഭിക്കൂ. ഇങ്ങനെ ലഭിച്ച മഹാ അനുഗ്രഹത്തെ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട് നശിപ്പിക്കുക എന്നത് ബുദ്ധിശൂന്യതയാണ്.
ജീവിതത്തില്‍ മനുഷ്യന് പ്രയാസവും ദുരിതങ്ങൾ ഒക്കെ ഉണ്ടാകാം. അതുപോലെ അവന് സന്തോഷം നിറഞ്ഞ ഒട്ടനവധി നിമിഷങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഓർക്കുക. വീണ്ടും ഞാൻ ഓർമ്മിപ്പിക്കുകയാണ്. എതെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ ആ വിഷയം നല്ല സുഹൃത്തുക്കളുമായി പങ്ക് വെക്കുക.അതുമില്ലെങ്കിൽ എന്നെ എപ്പോൾ വേണമെങ്കിൽ വിളിക്കാം.ഒരു സുഹൃത്തിനെ പോലെ,നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ ഞാൻ കൂടെയുണ്ടാകും. ഒരുപാട് മൃതദേഹങ്ങൾ കണ്ടിട്ടുളള ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നതും, വെറുക്കുന്നതും ആത്മഹത്യചെയ്തവരുടെ മൃതദേഹങ്ങൾ കാണുമ്പോഴാണ്.
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha