വിവാദങ്ങൾ കൊടുക്കുമ്പോൾ തലകുനിച്ച് പ്രവാസികൾ; സ്വന്തം പൗരന്മാരായി കരുതിയ ആ അധികാരികളോട് ഇത് വേണമായിരുന്നോ, ആ ഹൃദയം വേദനിക്കുന്നുണ്ടാകും
പ്രവാസികളുടെ രണ്ടാം നാടാണ് ഗൾഫ് രാഷ്ട്രങ്ങൾ. ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയ പ്രവാസികൾ ഓർക്കണം പലപ്പോഴും നിങ്ങളെ സ്വന്തം പൗരൻമ്മാരെപ്പോലെ കരുതുന്ന ആ അധികാരികളെ നിങ്ങൾ പറ്റിക്കുകയാണ്. കേരളത്തെയും അതുപോലെ തന്നെ പ്രവാസികളെയും ഒരേ രീതിയിൽ ഞെട്ടലിൽ ആഴ്ത്തിയ സ്വർണക്കടത്ത് കേസിൽ ഒരു പക്ഷെ ആ ഹൃദയവും വേദനിച്ചിട്ടുണ്ടാകും. പറഞ്ഞുവന്നത് 'കളിച്ചുകളിച്ച് ഗുരുക്കളുടെ നെഞ്ചത്ത്’ എന്നൊരു ചൊല്ലുണ്ട് അത് തന്നെ. ഏതാണ്ട് അതുപോലെയായിട്ടുണ്ട് ഇപ്പോഴത്തെ സ്വർണക്കടത്ത് വിവാദങ്ങളുടെ പോക്ക്. അതത് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളോട് ചേർന്നുനിന്നുകൊണ്ടുതന്നെ പുതിയൊരു ജീവിതം പടുത്തുയർത്തിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അതിൽ പരാജയപ്പെട്ടുപോയവരും ഉണ്ടാകുന്നതാണ്. എന്നിരുന്നാൽ തന്നെയും ഗൾഫ് നാടുകൾ എന്നും മലയാളിയുടെ സ്വപ്നഭൂമിയാണ്.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രവാസികൾ തന്നെയാണ്. അതിന് കാരണമായത് നമ്മുടെ ഗൾഫ് രാഷ്ട്രങ്ങളും. എന്നാൽ അതിൽ എടുത്തുപറയേണ്ടത് യുഎഇ തന്നെയാണ്. പ്രവാസികളെ സ്വന്തം പൗരന്മാരെപ്പോലെ സ്നേഹിക്കുന്നതിൽ കരുതുന്നതിൽ ഒരു കളങ്കവും തന്നെ വരുത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ ഇത്തരത്തിൽ ഉയരുന്ന വാദങ്ങൾ കീറാമുട്ടിയായി മാറുകയാണ്. എന്നാൽ തന്നെയും സ്വർണം കടത്തുന്നതും കുഴൽപ്പണ ഇടപാട് നടത്തുന്നതുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സമയവും സന്ദർഭവും നോക്കി എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ പണവും പൊന്നും ഇന്ത്യയിലേക്ക് ധാരാളം ഒഴുകിയിട്ടുണ്ട്. ചെറിയ കടത്തിന് കാരിയർമാരെ ഉപയോഗിച്ചും പുത്തൻവിദ്യകൾ പ്രയോഗിച്ചുമെല്ലാം സ്വർണം കടത്തി കരുത്തരായ എത്രയോ പേരുണ്ട് എന്നത് അറിയാക്കഥയല്ല.
അതേസമയം കേരളത്തിലേക്ക് വർഷങ്ങളായി ഒട്ടേറെത്തവണ സ്വർണക്കടത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ എങ്ങനെയെങ്കിലും നാടണയാൻ മോഹിക്കുന്ന പാവങ്ങൾക്ക് ടിക്കറ്റും പാരിതോഷികവും നൽകി സ്വർണം കൊടുത്തയക്കുന്ന സംഘങ്ങൾ ധാരാളമുണ്ട് ഗൾഫിൽ. ഇതിന് ആളെപ്പിടിക്കാനുള്ള വലിയ അധോലോകശൃംഖല ഗൾഫിലും നാട്ടിലും ഒരുപോലെ പ്രവർത്തിച്ചുവരികയാണ്. ആര് തരുന്നു, ആർക്കാണ് നൽകുന്നത് എന്നതൊന്നും ഇത് കൊണ്ടുപോകുന്നവർക്ക് അറിയില്ല. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ചില അടയാളങ്ങളിലൂടെ കണ്ടെത്തുന്നവർക്ക് ഇത് കൈമാറുന്നതോടെ അയാളുടെ ജോലി കഴിയുന്നു.
അതോടൊപ്പം തന്നെ വൻകിട കടത്ത് ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ചില ഉദ്യോഗസ്ഥരുടെകൂടി സമ്മതത്തോടെയാണ് ഇത്തരം കടത്തുകൾ നടന്നുവരുന്നത്. കണ്ടെയ്‌നറുകളിൽ വഴിപോലും സ്വർണം കടത്തുന്നവരുണ്ട് എന്നതും നിഷേധിക്കാവാവാത്ത സത്യമാണ്. എന്നാൽ, അതിനെയെല്ലാം മറികടക്കുന്നതാണ് നയതന്ത്രകാര്യാലയത്തിലേക്കുള്ള കാർഗോ എന്ന പേരിലുള്ള പുതിയ കടത്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇതിനകം 150 കിലോ സ്വർണമെങ്കിലും ഇത്തരത്തിൽ കടത്തിയിട്ടുണ്ടാവുമെന്നാണ് അധികൃതർ സംശയിക്കുന്നത്. ഇതിനു പിന്നിൽ ആര്, ഈ പണം എന്തിന് ഉപയോഗിക്കുന്നു എന്നിങ്ങനെ വലിയ ഗൗരവമേറിയ ചോദ്യങ്ങൾക്കാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ഉത്തരം കണ്ടെത്തേണ്ടത് തന്നെ.
https://www.facebook.com/Malayalivartha