സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദുബായ് ഏറെ മുന്നിൽ; കാഴ്ചകളും വിസ്മയങ്ങളുംകൊണ്ട് നിറയുന്ന നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

യുഎഇയുടെ എമിറേറ്റുകളിൽ ഏറ്റവും കൂടുതൽ പരാമര്ശിക്കപ്പെടുന്നത് ദുബായി തന്നെയാണ്. അതോടൊപ്പം തന്നെ വിനോദസഞ്ചാരികളുടെ ഏറ്റവുംപ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് ദുബായ് നഗരം. പിന്നിട്ടുവരുന്ന ഓരോ വർഷവും കാഴ്ചകളും വിസ്മയങ്ങളുംകൊണ്ട് നിറയുന്ന നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. എന്നാൽ വിസ്മയകാഴ്ചകൾകൊണ്ട് മാത്രമല്ല, സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദുബായ് ഏറെ മുന്നിൽ തന്നെയാണ്. കൊറോണ വ്യാപനത്തെ അതിവേഗം അതിജീവിച്ചുകൊണ്ട് വിനോദസഞ്ചാരികളുടെ ഒഴുക്ക് വീണ്ടുമെത്തിയതോടെ സുരക്ഷയൊരുക്കുന്ന കാര്യത്തിലും അധികൃതർ അതിജാഗ്രത പുലർത്തുകയാണ്.
അതേസമയം അടുത്തിടെ യു.കെ., സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അവരുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങൾ അധികൃതർ കണ്ടെത്തി തിരികെ നൽകിയ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഇങ്ങനെ ദുബായ് പോലീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുക്കൾ തിരികെ നൽകിയത്. സഞ്ചാരികൾ യാത്രയ്ക്കിടയിൽ വിലയേറിയ പല വസ്തുക്കളും ടാക്സികളിലും മറ്റും മറന്നുവെക്കാറുമുണ്ട്. അത് കണ്ടെത്തുന്ന ടാക്‌സി ഡ്രൈവർമാർ പോലീസിന് കൈമാറാറുമുണ്ടെന്ന് ഖിസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അഡിഡി വ്യക്തമാക്കി.
അതായത് ദുബായ് സന്ദർശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴിയെയാണ് ഒരു ബ്രിട്ടീഷ് സ്വദേശി തന്റെ പേഴ്‌സ് ടാക്സിയിൽ വെച്ച് മറന്നത്. ഒരു ബന്ധുവിന്റെ പാസ്പോർട്ട്, 13 വ്യത്യസ്ത ക്രെഡിറ്റ്, ഐ.ഡി. കാർഡുകളും ചില സ്വകാര്യരേഖകളും അതിൽ ഉണ്ടായിരുന്നു. പേഴ്‌സ് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അത് ഖിസൈസ് പോലീസ് സ്റ്റേഷനിൽ കൈമാറുകയും ചെയ്തു. എന്നാൽ ഉടൻതന്നെ വിമാനത്താവളത്തിലെത്തി ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിമാനം അതിനുള്ളിൽ പറന്നിരുന്നു.
തുടർന്ന് ടൂറിസ്റ്റുമായി ടെലഫോണിൽ ബന്ധപ്പെടുകയും പേഴ്‌സ് അയച്ചുകൊടുക്കുകയുമായിരുന്നു. പേഴ്‌സ് തിരികെയെത്തിക്കാനുള്ള ദുബായ് പോലീസിന്റെ ശ്രമങ്ങളോട് ബ്രിട്ടീഷ് സ്വദേശി ആത്മാർഥമായ നന്ദിയും രേഖപ്പെടുത്തി. അതേസമയം സന്ദർശനവേളയിൽ മറ്റൊരു കുവൈത്ത് സഞ്ചാരിയുടെ ബാഗും ഇത്തരത്തിൽ നഷ്ടപ്പെട്ടു. തുടർന്ന് പോലീസിന്റെ ഇടപെടലിലൂടെ ടാബ്‌ലെറ്റും സ്മാർട്ട്‌ഫോണും അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിൽ കൃത്യമായി ലഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















