കോറോണയിൽ പ്രമുഖ വ്യവസായികളും വീണു; ലോക്ക്ഡൗണിൽ ആറു മാസമായി നാട്ടിൽ തന്നെ, അവസാനം 40 ലക്ഷം ചെലവാക്കി ഖത്തറിലേക്ക്, പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി വിളിച്ച ജെറ്റിൽ പ്രവാസലോകത്തേക്ക്
കൊറോണ സാധാരണക്കാരായ പ്രവാസികൾക്ക് മാത്രമല്ല പ്രമുഖ വ്യവസായികളായ പ്രവാസികൾക്കും പണി കൊടുത്തു. കോവിഡ് വ്യാപനം മൂലം പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിൽ ആറു മാസമായി നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി. ഇപ്പോഴിതാ വിമാനം ‘വിളിച്ച്’ ഖത്തറിലേക്കു പോകുന്നു. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്.
40 ലക്ഷം രൂപയോളമാണു ചെലവ്.പ്രൈവറ്റ് ജെറ്റുകൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമെന്നും അതുവഴി കൂടുതൽ വരുമാന സാധ്യതയുണ്ടെന്നു തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഹസൻ കുഞ്ഞി വ്യക്തമാക്കുകയുണ്ടായി. ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളിൽ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളിൽ ആളുകൾക്ക് എത്താൻ കഴിയുന്നതാണ്. ഖത്തറിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരിൽ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസൻ കുഞ്ഞി എന്ന പ്രത്യകതയും ഈ യാത്രയ്ക്ക് ഉണ്ട്.
അതേസമയം അദ്ദേഹത്തിനു പോകാൻ 12 സീറ്റുള്ള വിമാനമാണ് ഖത്തറിൽ നിന്ന് യാത്രക്കാരില്ലാതെ എത്തുന്നത്. അതിൽ തിരിച്ചു പോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രമാണ്. ജെറ്റ് ക്രാഫ്റ്റിന്റെതാണു വിമാനം എന്നാണ് ലഭ്യമാകുന്ന വിവരം. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന മെഡ്ടെക് കോർപറേഷൻ ചെയർമാനാണ് കണ്ണൂർ താണയിൽ താമസിക്കുന്ന ഹസൻ കുഞ്ഞി. ഖത്തർ, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്സ് രംഗത്തുള്ള ഫ്രൈറ്റെക്സ് ലോജിസ്റ്റിക്സ്, ഫാഷൻ രംഗത്തുള്ള പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ.ബിൽഡേഴ്സ് ആൻഡ് ഡവലപേഴ്സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha