കോവിഡ് വാക്‌സിൻ സജ്ജം; അടിയന്തര സന്ദര്‍ഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം, മുന്നറിയിപ്പുമായി അധികൃതർ, വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്സിൻ ലഭ്യമാക്കാൻ അനുമതി നൽകി
ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഉധ്വേഗഭരിതമായ നിമിഷത്തിലേക്ക് യുഎഇ എത്തിച്ചേർന്നിരിക്കുകയാണ്. ഇതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം പ്രകടിപ്പിക്കുകയാണ് പ്രവാസികൾ. കൊറോണ വ്യാപനത്തെ തുടർന്ന് ലോകജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിൻ വിജയത്തിലേക്ക്. ഇതേതുടർന്ന് കൊവിഡ് 19 പ്രതിരോധ വാക്സിൻ അടിയന്തര സന്ദര്‍ഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി നല്‍കിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്സിൻ ലഭ്യമാക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വികസിപ്പിച്ച ഇനാക്ടിവേറ്റഡ് വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണമാണ് യുഎഇയിൽ വളരെ വിജയകരമായി നടന്നുവരുന്നത്. എന്നാൽ ജൂലൈയിൽ ആരംഭിച്ച ക്ലിനിക്കൽ പരീക്ഷണം ഇതുവരെ അവസാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ വാക്സിൻ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുമെന്നാണ് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ റിപ്പോര്‍ട്ടുകൾ പുറത്തേക്ക് വരുന്നത്. "വാക്സിൻ ആദ്യം ലഭ്യമാക്കുക വൈറസ് ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നമ്മുടെ പ്രതിരോധ നായകര്‍ക്കായിരിക്കും." എന്ന് നാഷണൽ എമര്‍ജൻസി ക്രൈസിസ് ആൻ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോരിറ്റി ട്വീറ്റ് ചെയ്യുകയുണ്ടായി.
എന്നാലിതാ ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ വീണ്ടും കൊവിഡ് 19 കേസുകള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാരിൻ്റെ പുതിയ പ്രഖ്യാപനം നിർണായകമാകുന്നത്. ഇതുവരെ രാജ്യത്തുണ്ടായതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധനവാണ് ഇപ്പോൾ സൂചിപ്പിക്കുന്നത്. ഇതിനോടകം വാക്സിൻ 31000 പേരിൽ പരീക്ഷിച്ചതായും പ്രത്യേക മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും അടിയന്തര സന്ദര്‍ഭങ്ങളിൽ വാക്സിൻ അനുവദിക്കുകയെന്നും സര്‍ക്കാര്‍ പ്രഖ്യാപനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha