നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചടി; താമസ രേഖയും റീ എന്‍ട്രി വിസയും സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിച്ചു, ഇനി വിസകൾ പുതുക്കാൻ മറ്റൊരു വഴി അനുവദിച്ച് സൗദി
കൊറോണ വ്യാപനത്തിനു മുന്നേ തന്നെ നാട്ടിൽ അവധിക്കെത്തി തിരിച്ചുവരാനാകാതെ കഴിയുന്ന പ്രവാസികൾ അനവധിയാണ്. ഭാഗികമായി വിമാനസർവീസുകൾ ആരംഭിച്ചു എങ്കിലും ഒക്ടോബര് തുടക്കം മുതൽ തന്നെ പൂർണതോതിൽ സർവീസ് ആരംഭിക്കുമെന്നത് പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ വീണ്ടും തിരിച്ചടിയായി സൗദിയുടെ നയം. സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയവരുടെ താമസ രേഖയും റീ എന്‍ട്രി വിസയും സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിക്കുകയുണ്ടായി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ട്‌റേറ്റാണ് ഇക്കാര്യം അറിയിച്ചത് തന്നെ. സ്പോണ്‍സര്‍ വഴി കാലവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം അറിയിക്കുകയുണ്ടായി.
കോവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങി പോയവരുടെ വിസാ കാലാവധി നീട്ടിനല്‍കുന്ന നടപടികളാണ് നിലവിൽ അവസാനിപ്പിച്ചത്. സൗദി ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. റെസിഡന്റ് വിസയുള്ളവരുടെ താമസ രേഖ പുതക്കുന്നതിനും വിദേശത്ത് കഴിയുന്നതിനനുവദിച്ച റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുമുള്ള നടപടികള്‍ക്കാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.
എന്നാൽ കോവിഡിന്റെ പ്രത്യേക ആനുകൂല്യം നല്‍കി ഇത്തരക്കാരുടെ വിസാ നടപടികള്‍ നേരത്തെ രണ്ട് തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. സൗജന്യമായാണ് ആനുകൂല്യം അനുവദിച്ചിരുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ജവാസാത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നിലവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്കും വരും ദിവസങ്ങളില്‍ അവസാനിക്കാനിരിക്കുന്നവര്‍ക്കും സ്‌പോര്‍ണ്‍സറുടെ മുഖീം സിസ്റ്റം വഴിയാണ് ഇനി പുതുക്കാന്‍ സാധിക്കുന്നത്.
അതേസമയം ആശ്രിത വിസയിലുള്ളവര്‍ക്ക് അബ്ഷിര്‍ സിസ്റ്റം വഴിയും പുതുക്കാവുന്നതാണ്. ഇതിന് നിലവിലുള്ള ഫീസ് നിബന്ധനകള്‍ ബാധകമായിരിക്കുന്നതാണ്. പണമടച്ചതിന് ശേഷം ആവശ്യാനുസരണം ഇഖാമയും റീ എന്‍ട്രിയും പുതുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha