ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12പേർ ജീവിതത്തിലേക്ക്; വൻ തുക ഏജന്‍റിന് നൽകി യുഎഇയിലേക്ക് എത്തിച്ചേർന്നത് മാസങ്ങൾക്ക് മുൻപ്, കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു
കലാകാലങ്ങളായി പ്രവാസലോകത്ത് ചേക്കേറാൻ ആഗ്രഹിക്കുന്ന പലർക്കും പറയാൻ ഉണ്ടായിരുന്നത് വിജയത്തിന്റെ കഥകൾ ആയിരുന്നില്ല. പലപ്പോഴും ചതിയിൽപെട്ട് മുടക്കിയ തുക പോലും ലഭിക്കാതെ കൂടുതൽ ദുരിതങ്ങളിലേക്ക് എത്തിച്ചേർന്നവർ. ഇതിനെതിരെ മുന്നറിയിപ്പുകൾ നൽകിയാലും ചതിയിപ്പെടുന്നവരുടെ വാർത്തകൾ ദിനംപ്രതി പുറത്ത് വരുകയാണ്. ഇപ്പോഴിതാ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്‍റിന് നൽകി യുഎഇയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് വാർത്ത പുറംലോകം അറിയുന്നത്. തുടർന്ന് പ്രമുഖ വാർത്ത ചാനലുകളിൽ സംഭവം വാർത്തയായി. ഇത് ശ്രദ്ധയിൽപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
ഇവരിൽ മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. ഇതിനോടകം തന്നെ 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ വ്യക്തമാക്കി. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങുന്നതാണ്. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും പറഞ്ഞു. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha