സൗദിയുടെ ഹൃദയത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം; ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം, കപ്പലില്‍ നേരിയ തീപ്പിടിത്തമുണ്ടായി, ഒരു മാസത്തിനിടെ സൗദി ഊര്‍ജമേഖലയിലുണ്ടാകുന്ന നാലാമത്തെ ആക്രമണം
സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി സൗദി പ്രാദേശികസമയം 12.40നായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിക്കുകയുണ്ടായി. ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. സിംഗപ്പൂര്‍ കപ്പലായ ബിഡബ്ല്യു റൈനിന് നേരെയാണ് ആക്രമണമുണ്ടായത്. 60,000 ടണ്‍ ഇന്ധനമായിരുന്നു കപ്പലിലുണ്ടായിരുന്നത്.
ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ഇത്തരത്തിൽ ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലില്‍ നേരിയ തീപ്പിടിത്തമുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെത്തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ സൗദി ഊര്‍ജമന്ത്രാലയം അപലപിച്ചു. ആക്രമണത്തിനുപിന്നില്‍ ആരാണെന്ന് വക്താവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് ചെറിയ ഇന്ധന ചോര്‍ച്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha