വൻകിട പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ വിഹിതം അനുവദിച്ചതോടെ സൗദിയുടെ ബജറ്റ് പ്രവാസികള്‍ക്കും പ്രതീക്ഷ; ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണം ചെയ്യും

കൊറോണ വ്യാപനത്തിൽ കൂപ്പ്കുത്തിയ സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഓരോ ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ നോക്കുന്നത്. ഇപ്പോഴിതാ വൻകിട പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ വിഹിതം അനുവദിച്ചതോടെ സൗദിയുടെ ബജറ്റ് പ്രവാസികള്‍ക്കും പ്രതീക്ഷയേകുന്നു. നേരത്തെ വൻകിട പദ്ധതികൾ നിർത്തി വെച്ചതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമുണ്ടായിരുന്നു. ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണമാകും. മാത്രമല്ല, സൗദികളുടെ തൊഴിൽ വർധിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയത്തിനുണ്ട്.
കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെ സൗദിയിലെ പല പ്രധാന പ്രൊജക്ടുകളും നിർത്തി വയ്ക്കുകയുണ്ടായി. ഇവ പുനരാരംഭിക്കാനും ചിലവഴിക്കൽ തുടരാനുമാണ് കഴിഞ്ഞ ദിവസത്തെ ബജറ്റിൽ പറയുന്ന പ്രധാന പ്രഖ്യാപനം എന്നത്. സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിന് 150 ഓളം പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും മതിയായ പണലഭ്യത ഉറപ്പാക്കുകയും ചെയ്യുകയാണ്. അടുത്ത വർഷം 3.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്. പ്രൊജക്ടുകൾ സ്തംഭിച്ചതോടെ നിരവധി പ്രവാസികൾക്കും തൊഴിൽ നഷ്ടമുണ്ടായിരുന്നു.
അതോടൊപ്പം തന്ന തൊഴിലില്ലായ്മ കൂടുതലുള്ള സൗദിയിൽ ഒരു ലക്ഷത്തിലേറെ ജോലികൾ സൗദികൾക്ക് കണ്ടെത്താനും ബജറ്റിൽ പദ്ധതി നൽകിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് വെല്ലു വിളിയാണ് നല്കുന്നത്. അതേ സമയം നേരത്തെ പ്രഖ്യാപിച്ച വൻകിട പദ്ധതികൾ സജീവമായാൽ പ്രവാസികൾക്കും അവസരങ്ങളുണ്ടാകുന്നതാണ്. വരുമാനം വർധിപ്പിക്കുന്നതിന് ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് അനുബന്ധ ഫോറം വ്യക്തമാക്കുകയുണ്ടായി. അടുത്ത വർഷം സൗദി സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നേറുമെന്നും ബജറ്റ് കണക്കുകൾ സൂചിപ്പിക്കുന്നു..
https://www.facebook.com/Malayalivartha

























