എല്ലാം ഉപേക്ഷിച്ച് പ്രവാസികൾ മടങ്ങുന്നു; കുവൈറ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ രൂക്ഷമായ ക്ഷാമം; രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയത് 83,000 വീട്ടുജോലിക്കാർ, രാജ്യത്ത് ഈ തൊഴില്‍ മേഖലയില്‍ 11.59 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി
കൊറോണ വ്യാപനത്തിന് തുടർന്ന് കുവൈറ്റ് ഇന്ത്യ ഉൾപ്പടെ ഒട്ടനവധി രാഷ്ട്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ കുവൈറ്റിലേക്ക് വരൻ നിരവധിപേരാണ് നാട്ടിൽ കാത്തിരിക്കുന്നത്. എന്നാൽ തികച്ചും നിരാശാജനകമായ വാർത്തയാണ് പുറത്ത് വരുന്നത്. കുവൈറ്റില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 83,000 വീട്ടുജോലിക്കാരാണ് തൊഴില്‍ ഉപേക്ഷിച്ച് മടങ്ങിയത്. ഗാര്‍ഹികത്തൊഴിലാളികളുടെ വിസ കാലാവധി തീര്‍ന്നതും വിസ പുതുക്കാന്‍ സ്‌പോണ്‍സര്‍ വിസമ്മതിച്ചതും ജോലി ഉപേക്ഷിച്ച് കുവൈറ്റ് വിട്ടുപോയതും മറ്റുമാണ് ക്ഷാമം ഇത്രരൂക്ഷമാക്കിയ ഘടകങ്ങളെന്നും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പത്രം വ്യവ്യക്തമാക്കുന്നു.
ഈ വര്‍ഷം ഫെബ്രുവരിക്കും ഏപ്രിലിനുമിടയില്‍ മാത്രം 83,000 ഗാര്‍ഹികത്തൊഴിലാളികളാണ് ജോലി ഉപേക്ഷിച്ചത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതിലൂടെ രാജ്യത്ത് ഈ തൊഴില്‍ മേഖലയില്‍ 11.59 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 719,988 വീട്ടുജോലിക്കാരായിരുന്നു കുവൈറ്റില്‍ ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലില്‍ അത് 636,525 പേരായി കുറയുകയുണ്ടായി. ഇതുമൂലം ഗാര്‍ഹികത്തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ദൗര്‍ലഭ്യമാണ് കുവൈറ്റ് നേരിട്ടുവരുന്നത്. ഫിലിപ്പിനോ വീട്ടുജോലിക്കാര്‍ക്കെതിരായ പീഡന സംഭവങ്ങളെ തുടര്‍ന്ന് കുവൈറ്റിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം നിരോധനം എടുത്തുകളഞ്ഞിരുന്നുവെങ്കിലും ഇവര്‍ക്ക് കുവൈറ്റില്‍ ഏതാനും സാധിച്ചിട്ടില്ല.
അതോടൊപ്പം തന്നെ കഴിഞ്ഞ ഏപ്രിലില്‍ മാത്രം ഈ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വകുപ്പിന് ലഭിച്ചത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരേ തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് 19ഉം തൊഴിലുടമയ്‌ക്കെതിരേ തൊഴിലാളികളുടെ ഭാഗത്തുനിന്ന് 95ഉം പരാതികൾ ലഭിക്കുകയുണ്ടായി. 162 പരാതികള്‍ കോടതി മുമ്പാകെ എത്തിയിരുന്നു. 115 ഗാര്‍ഹികത്തൊഴിലാളികള്‍ ഓടിപ്പോയ കേസുകള്‍ വേറെയും ഉണ്ട്. തൊഴിലാളികള്‍ക്കെതിരേ തൊഴിലുടമകളില്‍ നിന്ന് 97 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ, 123 പരാതികള്‍ രമ്യമായി പരിഹരിക്കാനായി. സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട 32 കേസുകളില്‍ വകുപ്പ് ഇടപെട്ട് അത് തിരികെ നല്‍കാന്‍ വഴിയൊരുക്കിയിരുന്നു.
അതേസമയം ഗാര്‍ഹികത്തൊഴിലാളികളുടെ എന്‍ട്രി വിസയുടെ കാലാവധി മൂന്നു മാസത്തില്‍ നിന്ന് ആറു മാസമായി വര്‍ധിപ്പിച്ചതായി കുവൈറ്റ് യൂനിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ദക്‌നാന്‍ അറിയിക്കുകയുണ്ടായി. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യൂനിയന്‍ നല്‍കിയ അപേക്ഷ തൊഴില്‍ മന്ത്രാലയം സ്വീകരിക്കുകയായിരുന്നു. അതോടൊപ്പം ഗാര്‍ഹികത്തൊഴിലാളിയുടെ വിസ കാലാവധി 18 മാസം ബാക്കിയുണ്ടെങ്കില്‍ അത് പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്യാനുള്ള അനുവാദവും മന്ത്രാലയം നല്‍കി.
https://www.facebook.com/Malayalivartha