ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകൾ പുനഃരാരംഭിച്ചത്, ചര്‍ച്ച വിജയിക്കുമെന്ന് ഇന്ത്യയുടെ പ്രതീക്ഷ, പ്രാർത്ഥനയോടെ പ്രവാസികളും

കൊറോണ വ്യാപനം മൂലം ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചുതായി റിപ്പോർട്ട്. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും തമ്മിലായിരുന്നു ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. വാര്ത്തകള്ക്ക് പിന്നാലെ പ്രതീക്ഷയോടെയാണ് പ്രവൈസകൾ കാത്തിരിക്കുന്നത്. ഇന്ത്യ- സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന ഇന്ത്യന്‍ അംബാസിഡര്‍ കഴിഞ്ഞ ആഴ്ച തന്നെ നല്‍കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തില്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകൾ പുനഃരാരംഭിച്ചത്. അതിനാല്‍ ചര്‍ച്ച വിജയിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യക്കാര്‍ക്കും ഇത്തവണ ഹജ്ജില്‍ അവസരമുണ്ടാകുമെന്നും വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കർശന നിബന്ധനകളോടെയാണ് ഹജ്ജിന് അവസരം നൽകുക.
അതേസമയം പൂര്‍ണമായി വാക്‌സിനെടുത്ത് വരുന്ന വിദേശ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ തീരുമാനിക്കുകയുണ്ടായി. വാക്‌സിന്‍ എടുത്ത രാജ്യത്തെ ആരോഗ്യ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കുകയെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചത്. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച ഫൈസര്‍, മൊഡേണ, ഓക്‌സ്‌ഫോഡ് ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് എടുത്തവര്‍ക്കേ ഇളവ് ലഭിക്കുകയുള്ളൂ എന്നും സൂചിപ്പിച്ചു.
എന്നാൽ വാക്‌സിന്‍ എടുക്കാതെ വരുന്ന വിദേശികള്‍ക്ക് ഏഴു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിർബന്ധമാക്കിയിട്ടുണ്ട്. സൗദി അധികൃതര്‍ പ്രത്യേകമായി തയ്യാറാക്കിയ ഹോട്ടലിലായിരിക്കണം ക്വാറന്റൈന്‍ വേണ്ടത്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്‍മാര്‍, സൗദി വനിതകളുടെ ഭര്‍ത്താക്കന്‍മാര്‍, സൗദികളുടെ മക്കള്‍ എന്നിവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കിലും ഹോട്ടല്‍ ക്വാറന്റൈന്‍ നിര്ബന്ധമില്ല. അതോടൊപ്പം തന്നെ സ്വദേശികളുടെ വീട്ടുജോലിക്കാരെയും ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും ആറാമത്തെ ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ പെരുമാറ്റച്ചട്ടങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ക്വാറന്റൈന്‍ വാസം.
ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാന ജീവനക്കാര്‍, ആരോഗ്യ ഉപകരണ വിതരണക്കാര്‍ എന്നിവര്‍ക്കും ക്വാറന്റൈന്‍ ഇളവുണ്ട്. കഴിഞ്ഞ ദിവസം യുഎഇ ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി പ്രവേശന വിലക്ക് പിന്‍വലിച്ചിരുന്നു. ബ്രിട്ടന്‍, സ്വീഡന്‍, ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
https://www.facebook.com/Malayalivartha























