പ്രവാസികൾക്കായി വിമാനങ്ങൾ സജ്ജം; എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച മുതൽ പറക്കും, കേരളത്തില്‍ നിന്ന് 800 മുതല്‍ 900 ദിര്‍ഹം വരെ ടിക്കറ്റ് നിരക്ക്, ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആര്‍ പരിശോധന സൗകര്യമൊരുങ്ങി
കോവിഡ് പ്രതിരോധം എന്നപോലെ തന്നെ പ്രവാസികളോടുള്ള യുഎഇയുടെ കരുതലും മാതൃകാപരം തന്നെയാണ്. കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളായിൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെപ്പോലെ തന്നെ യുഎഇയും വിലക്ക് കല്പിച്ചിരുന്നു. ആ വിലക്ക് ആദ്യം എടുത്തുമാറ്റിയതും യുഎഇ തന്നെയാണ്. സമാന അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. വിലക്ക് നീക്കിയതിന് പിന്നാലെ ഇതാ വിമാനങ്ങൾ പറന്നെത്തി.....
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച അതായത് നാളെ മുതൽ സര്‍വീസ് ആരംഭിക്കുകയാണ്. സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ച, സാധുവായ റെസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് 23 മുതല്‍ തിരിച്ചുവരാന്‍ ദുബായ് അനുമതി നല്‍കിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 800 മുതല്‍ 900 ദിര്‍ഹം വരെയാണ് നിലവില്‍ ദുബയിലേക്ക് ടിക്കറ്റ് നിരക്കെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ജൂണ്‍ 24ന് കൊച്ചി-ദുബൈ വിമാനത്തിന് 855 ദിര്‍ഹവും ജൂണ്‍ 25ന് കോഴിക്കോട്-ദുബൈ വിമാനത്തിന് 879 ദിര്‍ഹവുമാണ് നിരക്കെന്ന് മുസാഫിര്‍.കോം ഓപറേഷന്‍സ് മാനേജര്‍ റാഷിദ സാഹിദ് പറഞ്ഞു.
കൂടുതല്‍ വിമാന സര്‍വീസ് ആയാല്‍ തന്നെ സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ധിക്കില്ലെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ പ്രതീക്ഷ. യുഎഇയുടെ വിമാന യാത്രാ വരുമാനത്തില്‍ 30 ശതമാനം ഇന്ത്യയില്‍ നിന്നാണ് ഉള്ളത്. ഏപ്രിലില്‍ യുഎഇ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നതോടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംങില്‍ 70 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഭാഗികമായി വിലക്ക് നീക്കാൻ അധികൃതർ തീരുമാനിച്ചത്.
അതോടൊപ്പം തന്നെ ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആര്‍ പരിശോധന സൗകര്യമൊരുക്കുകയാണ്. പ്രവാസികളുടെ വലിയൊരു ആശങ്കയാണ് ഇതിലൂടെ ഒഴിയുന്നത്. യു.എ.ഇയിലേക്ക് മടങ്ങുന്നവര്‍ക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായത്. 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും ഈ വിമാനത്താവളങ്ങളില്‍ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് യു.എ.ഇ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചത്.
കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കുന്നതാണ്. വിമാനങ്ങള്‍ സര്‍വിസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ജൂണ്‍ 23ന് മുമ്പ് സംവിധാനമൊരുക്കാനാണ് ശ്രമം നടന്നുവരുന്നത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നിലവില്‍ സംവിധാനമുണ്ട്. യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കുംസംവിധാനം ഏര്‍പ്പെടുത്തുക. നിലവില്‍, വിദേശങ്ങളില്‍നിന്നെത്തുന്നവരെ പരിശോധിക്കാന്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
https://www.facebook.com/Malayalivartha