19 വർഷം കാത്തിരുന്ന അച്ഛൻ പിതൃദിനത്തിൽ അവർക്കു മുന്നിലെത്തി; സ്നേഹത്തിന്റെ ചൂടിനുപകരം അവർ തൊട്ടറിഞ്ഞത് മരണത്തിന്റെ തണുപ്പാണ്, ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
19 വർഷം കാത്തിരുന്ന അച്ഛൻ പിതൃദിനത്തിൽ അവർക്കരികിലേക്ക് എത്തി. പക്ഷെ നിശ്ചല ശരീരമായിട്ടാണ് അവർക്കു മുന്നിലെത്തിയത്. സ്നേഹത്തിന്റെ ചൂടിനുപകരം അവർ തൊട്ടറിഞ്ഞത് മരണത്തിന്റെ തണുപ്പാണ്..... ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നെങ്കിലും രത്നകുമാർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ സോനുകുമാറും സനുകുമാറും കാത്തിരുന്നത്.
തന്റെ ഭർത്താവിനെക്കുറിച്ച് നെഞ്ചുപിടയുന്ന ഓർമകളാണ് പാലക്കുഴ കരിമ്പന കോഴിപ്ലാക്കിൽ മോളിക്കുള്ളത്. ഡൽഹിയിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കുടുംബം കരകയറ്റാനായി ചിറയിൻകീഴ് ശാസ്തവട്ടം ചരുവിള വീട്ടിൽ രത്നകുമാർ 30 വർഷം മുമ്പ് ഗൾഫിലെതത്തുകയായിരുന്നു. ഫർണിച്ചർ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് നാട്ടിൽ വരുമായിരുന്നു. 19 വർഷം മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടിത്തത്തിൽ നശിച്ചതോടെ ജോലി നഷ്ടപ്പെടുകയുണ്ടായി. കൈവശമുണ്ടായിരുന്ന രേഖകളും ഇതോടൊപ്പം നശിച്ചു. ഇതോടെ അവിടെ കുടുങ്ങി.
അങ്ങനെ കഴിഞ്ഞുവരുന്നതിനിടെ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാൽ ഒളിവ് ജീവിതമായിരുന്നു നടന്നത്. ചെറിയ ജോലികളൊക്കെ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. ഫോൺ വിളിക്കുമ്പോൾ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് മോളി വേദനയോടെ പറയുകയുണ്ടായി.
മേയ് നാലിനാണ് ഇദ്ദേഹം രോഗബാധിതനായി മരിച്ചത്. റിയാദിലെ ആശുപത്രിയിൽ തിരിച്ചറിയാത്ത നിലയിൽ മലയാളിയുടെ മൃതദേഹമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഇടപെടുകയായിരുന്നു. റിയാദ് കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രത്നകുമാറിന്റെ സഹോദരി പുത്രിയാണ് കൂത്താട്ടുകുളത്ത് താമസിക്കുന്ന മോളിയേയും മക്കളേയും മരണ വിവരമറിയിച്ചത്.
അതോടൊപ്പം തന്നെ മൃതദേഹം ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിച്ച ശേഷം മൂവാറ്റുപുഴയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുണ്ടായി. പാലക്കുഴ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ഞായറാഴ്ച കൂത്താട്ടുകുളത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha