ജൂലൈ 21 വരെ വിലക്ക് നീട്ടി യുഎഇ; ആശ്വാസ വാർത്തയ്ക്ക് പിന്നാലെ വീണ്ടും പ്രവാസികൾക്ക് തിരിച്ചടി, ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടി, കാര്‍ഗോ വിമാനങ്ങള്‍ക്കും ബിസിനസ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി നൽകി യുഎഇ. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി യുഎഇ അധികൃതർ അറിയിച്ചു. എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയത്. ഇന്ത്യയ്ക്കു പുറമെ, ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡിആര്‍ കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ജൂലൈ 21 രാത്രി 11.59 വരെ വിലക്ക് തുടരുക.
എന്നാൽ കാര്‍ഗോ വിമാനങ്ങള്‍ക്കും ബിസിനസ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി. ഈ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്ന സഹാചര്യത്തിലാണ് യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് തുടരാൻ കാരണമായത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് തന്നെ. ഇതുപ്രകാരം ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസ് വിമാനങ്ങള്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങള്‍ക്കാണ് യുഎഇയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ ജൂണ്‍ 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ദുബായ് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതയെ തുടര്‍ന്നാണ് സര്‍വീസ് ജൂലൈ ആറു വരെ നിര്‍ത്തിവയ്ക്കാൻ തീരുമാനിച്ചത്. എന്നാല്‍ യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ തീരുമാനത്തോടെ ഇതിനുള്ള സാധ്യതയും ഇല്ലാതായ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
അതേസമയം യു.എ.ഇയിലേക്ക് വരാന്‍ അര്‍മീനിയ, ഉസ്ബകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങുന്നത് നിരവധി മലയാളികളാണ്. വിസ നടപടികള്‍ എളുപ്പമായതും ഇന്ത്യയില്‍ നിന്ന് നേരിട്ട് സര്‍വിസുള്ളതുമാണ് ഈ വഴികള്‍ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണമായി പറയുന്നത്. ഇതിന് പുറമെ റഷ്യ, യുക്രെയ്ന്, ഇത്യോപ്യ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്. ടിക്കറ്റിനും വിസക്കുമായി ലക്ഷം രൂപയുടെ മുകളിലേക്കാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























