വിമാനയാത്ര ഉടൻ സജ്ജമാക്കണം; ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണം, ന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളത്തിന്റെ കത്ത്

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ ഒട്ടനവധി പ്രവാസികളാണ് മാസങ്ങളോളമായി കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് പോലും നേരിട്ടെത്താൻ കഴിയാത്ത സാഹചര്യമാണ് ഉരുവായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി കേരളം സർക്കാർ എത്തുകയാണ്....
ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചതായി റിപ്പോർട്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും വലിയ തോതിൽ പ്രവാസി മലയാളികൾ യാത്രചെയ്തു വരുകയാണ്. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ തന്നെ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന അവസ്ഥയാണ് ഉള്ളത്.
യുഎഇ ആണെങ്കിൽ തന്നെ വീണ്ടും വീണ്ടും യാത്രവിലക്ക് നീട്ടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്രത്യേകിച്ച് ഒമാൻ, കുവൈറ്റ്, യുഎഇ എന്നീ രാഷ്ട്രങ്ങളിൽ കോവിഡ് വൈറസിന്റെ ആൽഫ, ബീറ്റാ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വീണ്ടും യാത്ര നീട്ടാൻ സാധ്യത എന്നാണ് അറിയുവാൻ കഴിയുന്നത്.എന്തായാലൂം യുഎഇ ജൂലൈ 21 വരെ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇതിനുപിന്നാലെ സർവീസ് തുടങ്ങാൻ സാധ്യത ഉള്ളതായി പ്രവാസികൾ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽകൊവാക്സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങൾ നൽകുന്നില്ല എന്നതാണ് രണ്ടാമത്തെ പ്രശ്നം. വിദേശത്തു നിന്നും ഫൈസർ, സിനോഫാം തുടങ്ങിയ വാക്സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളും ഉണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്. ആയതിനാൽ തന്നെ കടുത്ത പ്രതിസന്ധിയിലാണ് പ്രവാസികൾ.
ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ഗവണ്മെന്റുകളുമായി ചർച്ച ചെയ്ത് നാട്ടിൽ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് ഈ പ്രശ്നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അയച്ച കത്തിൽ ആവശ്യപ്പെടുകയുണ്ടായി. ഇനി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നിർണായക നീക്കമാണ ഏവരും ശ്രദ്ധയോടെ കാത്തിരിക്കുന്നത്. കേന്ദ്ര വിദേഹകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഗൾഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഇതിന് ആക്കം കൂട്ടുന്നു.
https://www.facebook.com/Malayalivartha



























