മടങ്ങിയില്ലെങ്കിൽ കുടുങ്ങുമെന്ന് ഉറപ്പ്; യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നതും കാത്ത് നാട്ടിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന മലയാളികൾ ഇനിയും കാത്തിരിക്കരുത്, അധ്യാപകരും സ്കൂൾ ജീവനക്കാരും കടുത്ത ആശങ്കയിൽ
യുഎഇ ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് വിലക്ക് കല്പിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. വീണ്ടും വിലക്ക് നീട്ടുമെന്ന മുന്നറിയിപ്പ് തന്നെയാണ് അധികൃതർ നൽകുന്നത്. ഈ ഒരു സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രവാസികൾ. കൊറോണ നൽകിയ പ്രതിസന്ധികൾക്കിടയിലും ഏക ആശ്രയമായ ജോലി നഷ്ടപ്പെടുമെന്ന കടുത്ത ഭീതിയാണ് ഏവരിലും....
യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നതും കാത്ത് നാട്ടിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് അധ്യാപകരും സ്കൂൾ ജീവനക്കാരും. ഈ മാസം അവസാനമാണ് സ്കൂൾ തുറക്കുന്നതെങ്കിലും ഉടൻ മടങ്ങിയെത്തിയെങ്കിൽ മാത്രമേ ക്വാറൻറീൻ പൂർത്തിയാക്കി ജോലിക്ക് ഹാജരാകാൻ സാധിക്കുകയുള്ളു.
ആഗസ്റ്റ് 20ന് മുമ്പ് മടങ്ങിയെത്താം എന്ന ഉറപ്പിലാണ് മാനേജ്മെൻറുകൾ അധ്യാപകരെയും ജീവനക്കാരെയും ചെറിയ അവധി നൽകി നാട്ടിൽ പോകാൻ അനുവദിച്ചത്. എന്നാൽ ചില സ്കൂൾ അധികൃതർ ഇക്കാര്യം രേഖാമൂലം എഴുതിവാങ്ങിയിരുന്നു. സമയപരിധിക്കുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയിൽ കഴിയുകയാണിവർ. കൂടാതെ സ്കൂളുകളുടെ പ്രവർത്തനവും അവതാളത്തിലാകും. ആഗസ്റ്റ് ഏഴിന് ശേഷവും യാത്രാവിലക്ക് നീണ്ടേക്കാമെന്ന എയർലൈനുകളുടെ സൂചന ആശങ്കയോടെയാണ് ഇവർ നോക്കിക്കാണുന്നത്.
അതോടൊപ്പം തന്നെ 80 ശതമാനത്തോളം അധ്യാപകർക്കും ഇതരജീവനക്കാർക്കും പുറമെ പ്രിൻസിപ്പൽമാരും മാനേജ്‍മെൻറ് പ്രതിനിധികളും വരെ നാട്ടിലാണ് ഉള്ളത്. കോവിഡ് മൂലം കഴിഞ്ഞവർഷം നാട്ടിൽ പോകാൻ സാധിക്കാത്തതിനെ തുടർന്ന് ഇക്കുറി മധ്യവേനലവധി തുടങ്ങിയ ജൂലൈ ആദ്യവാരംതന്നെ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചിരുന്നു.
കഴിഞ്ഞ വർഷം നാട്ടിൽ 28 ദിവസം ക്വാറൻറീനായിരുന്നതിനാലാണ് ഭൂരിപക്ഷവും നാട്ടിലേക്ക് പോകാൻ വിസമ്മതിച്ചത്. എന്നാൽ ഇക്കുറി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് തിരികെ വരാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷവും പോയത്. അങ്ങനെ മധ്യവേനലവധിക്കുശേഷം ആഗസ്റ്റ് 29നാണ് സ്കൂൾ തുറക്കുന്നത്. ചില സ്കൂളുകൾ ഇതിന് മുേമ്പ പ്രവർത്തനം തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം. അതിനാൽ, ആഗസ്റ്റ് 22ന് മുെമ്പങ്കിലും മടങ്ങിയെത്തണമെന്നാണ് പല സ്കൂളുകളും ഒടുവിൽ ആവശ്യപ്പെട്ടത്. ഓൺലൈനും നേരിട്ടുള്ള പഠനവും ചേർന്ന ഹൈബ്രിഡ് രീതിയാണ് സ്കൂളുകൾ സ്വീകരിക്കുന്നതെങ്കിലും അധ്യാപകർ സ്കൂളിൽ നേരിട്ടെത്തിയാണ് ക്ലാസെടുക്കുന്നത്.
ഖത്തർ, അർമേനിയ, ഉസ്ബകിസ്താൻവഴി യാത്രചെയ്യാമെങ്കിലും ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. പലരുടെയും കുട്ടികൾ പഠിക്കുന്നതും ഗൾഫിൽ ആയതിനാൽ തന്നെ അവരുടെ യാത്രാചെലവ് രണ്ടോ മൂന്നോ ഇരട്ടി വർധിക്കും. യാത്രയിൽ എവിടെ വെച്ചെങ്കിലും കോവിഡ് പോസിറ്റിവായാൽ തിരികെ നാട്ടിലേക്ക് പോകേണ്ട അവസ്ഥയും ഉരുവായിട്ടുണ്ട്. മടങ്ങാൻ കാത്തിരിക്കുന്നവർ ആയിരങ്ങൾ ആണെന്നിരിക്കെ വിമാന സർവിസ് പുനരാരംഭിച്ചാൽ ഇത്രയധികം പേർ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ഒരുമിച്ച് യു.എ.ഇയിലേക്ക് തിരികെയെത്തുമെന്ന ആശങ്കയും ഇവർക്കിടയിൽ ഉണ്ട്.
അതേസമയം നാട്ടിൽ ആയിരക്കണക്കിന് അധ്യാപകർ കുടുങ്ങിയിട്ടുണ്ടെന്ന് കേരള പരീക്ഷ ബോർഡ് യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ നിതിൻ സുരേഷ് വ്യക്തമാക്കുകയുണ്ടായി. ഇവരെ തിരിച്ചെത്തിക്കുന്നതിന് ഇടപെടാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുമായും യു.എ.ഇ വിദ്യാഭ്യാസ അധികൃതരുമായും ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് പോയവരിൽ ഭൂരിപക്ഷവും വാക്സിനേഷൻ പൂർത്തീകരിച്ചതാണ്. ഇവരെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha