പ്രവാസികളെ വലയ്ക്കുന്ന വാടകച്ചെലവ്; വരുമാനത്തിന്റെ 40% താമസത്തിന്, മുന്നിൽ യുഎഇ! മൂന്നു കിടപ്പുമുറിയുള്ള അപാർട്മെന്റിന് ചെലവ് ശരാശരി 7076 ദിർഹം, വാടകച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം സൗദി അറേബ്യ
ലഭ്യമാകുന്ന വിവരം അനുസരിച്ച് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് യുഎഇയിലാണ്. ആർക്കും എങ്ങനെയും ജീവിക്കാം. ചെലവ് കുറഞ്ഞ രീതിയിലും കൂടിയ രീതിയിലും കൂടാതെ അടിച്ചുപൊളിച്ചും ജീവിക്കാം. ഇതൊക്കെ തന്നെയാണ് പ്രവാസികളെ യുഎഇയിലേക്ക് ആകർഷിക്കുന്നത് എങ്കിലും പലതിലും ചെലവ് കൂടുതലാണ്,,,,
താമസ, വാടക ചെലവ് ഉയർന്ന രാജ്യങ്ങളിൽ യുഎഇ ലോകത്ത് നാലാം സ്ഥാനത്തെന്ന പഠന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വരുമാനത്തിന്റെ 40% വാടകയിനത്തിൽ യുഎഇയിലുള്ളവർ ചെലവാക്കുന്നെന്നാണ് പുതിയ കണ്ടെത്തൽ. മൂന്നു കിടപ്പുമുറിയുള്ള അപാർട്മെന്റിന് ശരാശരി 7076 ദിർഹമാണ് ചെലവ് വരുന്നത്.
അതേസമയം, കഴിഞ്ഞ വർഷം കെട്ടിട ലഭ്യത ധാരാളമായതിനാൽ താമസ വാടകയിൽ കുറവ് വന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ വാടക കൂടുന്നു. കഴിഞ്ഞ വർഷം വില്ലകളുടെ വാടക 4.7% വർധിക്കുകയുണ്ടായി. എന്നാൽ അപ്പാർട്മെന്റുകളുടെ വാടക 10.3% കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോങ്കോങ് ആണ് വാടകച്ചെലവ് ഏറ്റവും കൂടിയ നഗരം. വരുമാനത്തിന്റെ 50.25% ഇവിടെ വാടകയിനത്തിൽ നൽകേണ്ടിവരുന്നു.
സിംഗപ്പൂർ രണ്ടാം സ്ഥാനത്തും (47.08%), ഖത്തർ മൂന്നാം സ്ഥാനത്തും (43.73%) ഉണ്ട്. കുവൈത്ത്, അയർലണ്ട്, അമേരിക്ക, ബഹ്റൈൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള വാടകച്ചെലവേറിയ രാജ്യങ്ങൾ. മറ്റു ചെലവുകൾ എല്ലാം ചേർത്തുവച്ചാലും അതിലും കൂടുതൽ വാടക നൽകേണ്ടി വരുന്ന ലോകത്തെ ഏക ജനതയും ഹോങ്കോങ് നിവാസികളാണ്.
അതോടൊപ്പം തന്നെ സൗദിയാണ് വാടകച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം. ആകെ ചെലവിന്റെ 19.07% മാത്രമാണ് ഇവിടെ വാടകച്ചെലവ്. ഗ്രീസ്, ടർക്കി, അർജന്റീന, ക്രൊയേഷ്യ, ലാത്വിയ, ബൾഗേറിയ, എസ്തോണിയ, ഉറുഗ്വേ, റൊമാനിയ എന്നിവയാണ് വാടകച്ചെലവ് കുറവുള്ള മറ്റ് രാജ്യങ്ങൾ.
https://www.facebook.com/Malayalivartha