37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒമാനില്‍ വീണ്ടും നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തി; ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ ഒമാനില്‍ കണ്ടെത്തുന്നത് രണ്ടാം തവണ
നീണ്ട 37 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷം നിറഞ്ഞ വാർത്ത പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ അധികൃതർ. കാര്യം നിസ്സാരമെന്ന് പലരും തള്ളിക്കളയുമെങ്കിലും ഇത് അത്ര നിസ്സരമല്ല എന്നാണ് അധികൃതർ പറഞ്ഞുവയ്ക്കുന്നത്. കൊറോണ എന്ന മഹാമാരി ലോകജനതയെ വീട്ടിനുള്ളിൽ ആക്കിയപ്പോൾ സ്വാതന്ത്ര്യം ലഭിച്ചത് പ്രകൃതിക്കായിരുന്നു. അത്തരത്തിൽ ഒട്ടനവധി കാഴ്ചകൾ നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്...
പ്രവാസികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി മുപ്പത്തി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ദേശാടന പൂമ്പാറ്റകളായി അറിയപ്പെടുന്നവയാണിവ എന്നാണ് ലഭ്യമാകുന്ന വിവരം. തിരുമല ലിംനിയാസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം പോലും.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മനാ, അല്‍ വാഫി, വാദി ബനീ ഓഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളില്‍ നീലക്കടുവ പൂമ്പാറ്റകളെ അധികൃതർ കണ്ടെത്തിയിരുന്നു. ഒറ്റയായി കാണപ്പെടുന്ന ഇവയില്‍ ഒരു പെണ്‍ പൂമ്പാറ്റയെ മനായില്‍ കണ്ടെത്തിയതായാണ് റിസര്‍ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനില്‍ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 1983 ഓഗസ്റ്റില്‍ മസീറാ ദ്വീപിലാണ് ഈയിനം പൂമ്പാറ്റകളെ കണ്ടെത്തിയിട്ടുള്ളത് എന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും സുന്ദരമായ കാഴ്ചയാണ് ഇതിലൂടെ ഒമാൻ ഒരുക്കുന്നത്. കൂടുതൽ പൂമ്പാറ്റകളെ കണ്ടെത്തുന്നതിനായി അധികൃതർ കൂടുതൽ ഒരുക്കങ്ങൾ നടത്തിവരുകയാണ്. പ്രകൃതിയെ മനുഷ്യനിലേക്ക് അടുപ്പിക്കാനായി യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ നദികളും തടാകങ്ങളും എന്തിനേറെ പറയുന്നു മഴ പോലും കൃത്രിമമായി പെയ്യിക്കുകയാണ്. ഈ സാഹചര്യത്തിൽ പതിറ്റാണ്ടുകൾക്ക് പിന്നാലെ ഒമാനിൽ കണ്ടെത്തിയ അപൂർവ ചിത്രശലഭങ്ങൾ വലിയ വാർത്താപ്രാധാന്യം ഏറുന്നത് തന്നെയാണ്.
https://www.facebook.com/Malayalivartha