സൗദി യാത്രയ്ക്കിടെ കടലിൽ കുടുങ്ങി മലയാളികൾ ഉൾപ്പടയുള്ള പ്രവാസികൾ; കടലിൽ ബോട്ടിൽ കഴിഞ്ഞതു 17 മണിക്കൂർ, ഭക്ഷണം കിട്ടിയതു 2 തവണ മാത്രം, അവസാനം സംഭവിച്ചത്
സൗദി ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് പ്രവാസികളെ ഏറെ ദുരിതത്തിലാഴ്ത്തിയിരുന്നു. നേരിട്ട് വിലക്കുള്ളതിനാൽ തന്നെ മറ്റുപല രാഷ്ട്രങ്ങളെയും ആശ്രയിക്കുകയാണ് യാത്രക്കാർ. ഇതിലൂടെ നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. എന്നിരുന്നാൽ തന്നെയും തൊഴിൽ നഷ്ടമാകാതിരിക്കാൻ എന്തും ചെയ്യാൻ തുണിയുകയാണ് ഇവർ. അത്തരത്തിൽ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്...
സൗദി യാത്രയ്ക്കിടെ മാലദ്വീപിൽ താമസ സൗകര്യം ലഭിക്കാതെ പ്രവാസികൾ കടലിൽ ബോട്ടിൽ കഴിഞ്ഞതു 17 മണിക്കൂറെന്ന് റിപ്പോർട്ട്. താമസം ശരിയായതു 33 മണിക്കൂറിനു ശേഷമെന്നും അതിനിടെ അനുഭവിച്ചതു പറഞ്ഞറിയിക്കാനാകാത്ത പ്രയാസമെന്നും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി.
സൗദിയിലെ ജോലി സ്ഥലത്തു തിരിച്ചെത്താൻ കൊച്ചിയിൽനിന്നു കഴിഞ്ഞ ദിവസം മാലദ്വീപ് വഴി പുറപ്പെട്ടതായിരുന്നു ഈ പ്രവാസികൾ. മാലിയിൽനിന്നു യാത്രക്കാരെ വിവിധ സംഘങ്ങളായി കൊണ്ടുപോയി. ഇവരിൽ ഒരു സംഘത്തിലുള്ളവരാണു ഇത്തരത്തിൽ പ്രയാസം പങ്കുവച്ചത്. മലപ്പുറം ജില്ലക്കാർ 9 പേരുണ്ടായിരുന്നു. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലയിലുള്ളവരും ഉൾപ്പെടെ 25 പേരാണ് ഈ ബോട്ടിൽ കഴിഞ്ഞിരുന്നത്.
രാവിലെ 10നു വിമാനമിറങ്ങിയെങ്കിലും വൈകിട്ട് മൂന്നിനാണു ദ്വീപിലെ താമസ സ്ഥലത്തേക്കു ബോട്ടിൽ കൊണ്ടുപോയത്. രാത്രി എട്ടരയ്ക്ക് ഒരു ദ്വീപിൽ എത്തിച്ചെങ്കിലും അവിടെ ആർക്കും ഇറങ്ങാനാകാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. പ്രാദേശികമായ പ്രശ്നങ്ങളായിരുന്നു കാരണമായി പറയുന്നത്. ഉറങ്ങാൻപോലുമാകാതെ രാവിലെ ആറര വരെ കടലിൽ കഴിഞ്ഞെന്നു പ്രവാസികൾ പറഞ്ഞു. പിന്നീട് മറ്റൊരു ദ്വീപിലേക്കു പുറപ്പെടുകയായിരുന്നു.
രാവിലെ എട്ടരയോടെ അവിടെയെത്തിയെങ്കിലും മണിക്കൂറുകൾ പിന്നിട്ടപ്പോൾ, അവിടെനിന്നു പോകണമെന്ന നിർദേശമാണു ഇവർക്ക് ലഭിച്ചത്. ഹോട്ടലിൽനിന്നിറങ്ങി വൈകിട്ട് ബോട്ടിൽ കയറി വീണ്ടും യാത്ര. ഹിന്നവാറു ദ്വീപിൽ രാത്രി ഏഴിനു താമസം ലഭിച്ചതോടെയാണ് ആശ്വാസമായത്. അതിനിടെ ഭക്ഷണം കിട്ടിയതു 2 തവണ മാത്രമായിരുന്നു.
അതോടൊപ്പം തന്നെ മാലദ്വീപിലെ താമസവും വിമാന ടിക്കറ്റുകളും മറ്റും ഉൾപ്പെടെ സൗദിയിൽ എത്താൻ ശരാശരി 1.30 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസി അധികൃതരുടെ ശ്രദ്ധക്കുറവാണു പ്രയാസത്തിനു കാരണമെന്നും പ്രവാസികൾ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha