സ്വന്തം പിതാവിന്റെയും കാമുകിയുടെയും നിരന്തര പീഡനം! സഹിയ്ക്കവയ്യാതെ വീട് വിട്ടിറങ്ങി, അവസാനം ഷാർജ പോലീസിന്റെ അടുത്തേക്ക് എത്തി ആ കുട്ടികൾ, ഇന്ന് അവർ പെറ്റമ്മയുടെ അരികിലേക്ക്...
പ്രവാസലോകത്ത് സ്വന്തം പിതാവിന്റെയും പിതാവിന്റെ കാമുകിയുടെയും നിരന്തര പീഡനം സഹിക്കേണ്ടി വന്ന കുട്ടികളെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വീട്ടിൽ നിന്നും ഷാർജ പോലീസിന്റെ ചാരത്തേക്ക് അഭയം തേടിയെത്തിയ കുട്ടികൾക്ക് കരുതലായത് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആയിരുന്നു....
ചൊവ്വാഴ്ച അവന്റെ 12ാം ജന്മദിനമായിരുന്നു. കേക്ക് മുറിച്ച് 17കാരനായ ഇക്കാക്ക് മധുരം നൽകുമ്പോൾ പ്രവാസലോകത്തെ ചില സന്നദ്ധപ്രവർത്തകർ മാത്രമായിരുന്നു അവരുടെ ചുറ്റും ഉണ്ടായിരുന്നത്. വളരെ സന്തോഷത്തിലായിരുന്നു രണ്ടുപേരും. ചെറുപ്രായത്തിൽ തന്നെ ആർക്കും താങ്ങാനാവാത്ത പ്രയാസങ്ങൾ സധൈര്യം അതിജീവിച്ച് പെറ്റമ്മയുടെ അടുത്തേക്ക് പോകാനൊരുങ്ങുകയാണവർ. ഇവരുടെ ജീവിതം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുറംലോകം അറിഞ്ഞത്.
സ്വന്തം പിതാവിന്റെയും പിതാവിന്റെ കാമുകിയുടെയും നിരന്തരമായ പീഡനത്തെ തുടർന്നാണ് കഴിഞ്ഞ മാസം നാലിന് ഇവർ ഷാർജയിലെ വീട് വിട്ടിറങ്ങി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ പൊലീസിൽ അഭയം തേടിയത്. നാട്ടിലുള്ള തങ്ങളുടെ മാതാവിന്റെ കൈകളിൽ എത്തുന്നതുവരെ താൽക്കാലിക സംരക്ഷണത്തിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖാന്തരം ചൈൽഡ് പ്രൊട്ടക്ട് ടീം കേരള(സി.പി.ടി)യുടെ യു.എ.ഇയിലെ ഭാരവാഹികൾക്ക് ഷാർജ പൊലീസ് കൈമാറുകയാണ് ചെയ്തത്.
ഒരുമാസത്തിലധികമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും സി.പി.ടിയുടെയും സംരക്ഷണത്തിൽ കഴിയുകയായിരുന്നു കുട്ടികൾ. ഇവർ ഇന്ന് നാട്ടിലേക്ക് പറക്കും. വിസയുടെ കാലാവധി തീർന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ രണ്ട് കുട്ടികൾക്കുമായി വന്നുചേർന്ന 1,67,000 ദിർഹം ദുബൈ എമിഗ്രേഷൻ വകുപ്പ് ഒഴിവാക്കിനൽകിയിരുന്നു. നഷ്ടപ്പെട്ടതും അവധികഴിഞ്ഞതുമായ പാസ്പോർട്ടുകൾക്ക് പകരം ദുബൈ കോൺസുലേറ്റ് എമർജൻസി പാസ്പോർട്ടുകൾ നൽകി. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് ചൈൽഡ് ലൈനിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും കുട്ടികളുടെ പിതാവ് ചൈൽഡ് പ്രൊട്ടക്ട് ടീമിലെ സന്നദ്ധപ്രവർത്തകർക്കെതിരെ നൽകിയ കേസുകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കി.
അതോടൊപ്പം തന്നെ നാട്ടിലെത്തി മാതാവിനൊപ്പം ജീവിക്കണമെന്നും പഠനം പൂർത്തിയാക്കണമെന്നുമാണ് ഇരുവരുടെയും ആഗ്രഹം. കൂടാതെ മൂത്തയാൾക്ക് യു.എ.ഇയിൽതന്നെ തിരിച്ചെത്തി പൊലീസാകണമെന്നാണ് ആഗ്രഹം. മികച്ച രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്ന ഈ വിദ്യാർഥിക്ക് മതപഠനം പൂർത്തിയാക്കി പള്ളിയിൽ ഇമാം നിൽക്കാനും ആഗ്രഹമുണ്ട്. മൃഗങ്ങളെ സ്നേഹിക്കുന്ന രണ്ടാമന് വെറ്ററിനറി ഡോക്ടറാകാനാണ് ആഗ്രഹം.
കുട്ടികളുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കുട്ടികളുടെ തുടർപഠനം പൂർണമായും നേരത്തെ സൗജന്യമായി കോഴിക്കോട് മർകസ് ഏറ്റെടുത്തിരുന്നു. ഇന്ന് രാത്രി 11.50ന് ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കുട്ടികൾ പുറപ്പെടുമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മഹമൂദ് പറക്കാട്ട്, സി.പി.ടി യു.എ.ഇ പ്രസിഡൻറ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വൈസ് പ്രസിഡൻറ് ശാന്തകുമാറിെൻറ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ച് മാതാവിന് കൈമാറുന്നതാണ്.
https://www.facebook.com/Malayalivartha