യുഎഇയ്ക്ക് പിന്നാലെ കുവൈറ്റും; പ്രവാസികൾക്കായി ഉടൻ ആ വാർത്ത, കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി
ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി തീർന്നിരിക്കുകയാണ് യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നു കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം എന്നതാണ് ഏറ്റവും ആശ്വാസമായി തീർന്ന ആ വാർത്ത. ഇതിനുപിന്നാലെ കുവൈറ്റിലെ പ്രവാസികൾക്കും ഏറെ ആശ്വാസം നൽകുന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്....
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി അറിയിച്ചിരിക്കുകയാണ്. ഗർഭിണികൾക്കും 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിബന്ധന ഇല്ലെന്നും എംബസി വ്യക്തമാക്കി.
അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽരിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മടക്കയാത്ര ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി വന്നത്. ആരോഗ്യ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ, ആരോഗ്യ ജീവനക്കാരുടെ റിക്രൂട്ട്മെൻറ് എന്നിവയും ചർച്ചയായി. ഇന്ത്യൻ ആരോഗ്യ ജീവനക്കാർക്കും കുടുംബത്തിനും കുവൈത്തിലേക്കുള്ള പ്രവേശനം ഉടൻ അനുവദിക്കും.
കൂടാതെ വിദേശത്തുനിന്ന് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് സ്കാനിങ്ങുമായ ബന്ധപ്പെട്ട് പ്രശ്നമുണ്ടെങ്കിൽ തത്സമയം പരിഹരിക്കുമെന്നും ഡോ. മുസ്തഫ അൽ രിദ പറയുകയുണ്ടായി. വാക്സിനേഷൻ സംബന്ധിച്ച് ഇന്ത്യക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് അംബാസഡർ ഉറപ്പുനൽകി.
18 വയസ്സിൽത്താഴെ പ്രായമുള്ളവർക്കും ഗർഭിണികൾക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിര്ബന്ധമില്ലെന്നും എംബസ്സി സ്ഥിരീകരിച്ചു. അതിനിടെ ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തു ആരോഗ്യമന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തവർക്ക് അംഗീകാരം ലഭിച്ചു തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി പേർക്കാണ് ഇത് സംബന്ധിച്ച ഇമെയിൽ സന്ദേശം ലഭിച്ചത്.
അതേസമയം കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡന്‍സി പുതുക്കുന്നതിനുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയരുകയാണ്. വാണിജ്യ, വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ ആണ് മാനവ വിഭവശേഷി അതോറിറ്റിയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha