നിര്‍ണായക നീക്കവുമായി ഗൾഫ് രാഷ്ട്രം; ഇനിമുതൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്, നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുക, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള സംവിധാനം കൊണ്ടുവരുക എന്നിവയാണ് ഇതിനായി നിയമിച്ച സമിതിയുടെ ഉത്തരവാദിത്തം
പ്രവാസികൾ ഇനിമുതൽ കടുത്ത ജാഗ്രത പുലർത്തണം. ഏറെ നിര്ണായകമാകുന്ന തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള കടുത്ത നിബന്ധനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ മുന്നോട്ട് വയ്ക്കുന്ന ഈ തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്....
ഇനിമുതൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത് രംഗത്ത്. ജലീബ് അല്‍ ശുയൂഖില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. മേഖലയിലെ സ്ഥിതിവിലയിരുത്താന്‍ രൂപവത്കരിച്ച മന്ത്രിതല സമിതിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൂടാതെ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുക, പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള സംവിധാനം കൊണ്ടുവരുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ നിയമലംഘകരെ പിടികൂടി നാടുകടത്തുകയെന്ന നിര്‍ദേശമാണ് അംഗീകരിക്കപ്പെട്ടത്.
നേരത്തേ ജലീബ് അല്‍ ശുയൂഖില്‍ 'ക്ലീന്‍ ജലീബ്' ക്യാമ്പയിനിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ നടത്തിയിട്ടും നിയമലംഘനങ്ങള്‍ നിര്‍ത്തലാക്കാന്‍ സാധിച്ചിരുന്നില്ല. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ ശുയൂഖ്. ജലീബ് ശുയൂഖിലെ നിയമവിരുദ്ധ പ്രവൃത്തികള്‍ ഇല്ലാതാക്കണമെന്ന മന്ത്രിസഭ നിര്‍ദേശമനുസരിച്ച് നിയോഗിക്കപ്പെട്ട സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പയിന്‍ നടത്തി വന്നത്. ഇതുമൂലം മൂന്നുമാസം കൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന് ശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ ക്യാമ്പയിന്‍ വലിയ ഫലം ചെയ്തിട്ടില്ല. നിലവില്‍ ലൈസന്‍സില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനവും കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർ അറിയിക്കുകയുണ്ടായി. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടങ്ങിവരവ് വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദയുമായി ചര്‍ച്ച നടത്തുകയുണ്ടായി. കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിനു മുന്നോടിയായി മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തവരുടെ കാര്യത്തില്‍ നടപടികള്‍ വൈകുന്ന കാര്യം അംബാസഡര്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ പ്രവാസികൾക്ക് നേരിട്ട് കുവൈറ്റിലെത്താൻ വഴിയൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha