പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം; വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി, കാലാവധി നീട്ടിനല്‍കുന്നത് സൗജന്യമായിട്ട്...
പ്രവാസികളെ തേടി സൽമാൻ രാജാവിന്റെ കാരുണ്യം എത്തുകയാണ്. രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സൗജന്യമായാണ് വിസ കാലാവധി നീട്ടിനല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇത് ബാധകമല്ല.
അതോടൊപ്പം തന്നെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് വിസയുടെ കാലാവധി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ പ്രവാസികളോടൊപ്പം നില്‍ക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്‍പര്യമാണ് ഇതില്‍ പ്രകടമാകുന്നതെന്നും വിസ കാലാവധി നീട്ടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രാലയം സാമ്പത്തിക അറിയിയിക്കുകയും ചെയ്തു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രാ വിലക്കിന്റെ പശ്ചാത്തലത്തില്‍ നാടുകളില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയുടെയും (റെസിഡന്‍സി പെര്‍മിറ്റ്) എക്സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെയും സന്ദര്‍ശക വിസയുടെയും കാലാവധി ആഗസ്ത് 31 വരെ നീട്ടിയതായി സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് (ജവാസാത്ത്) കഴിഞ്ഞ മാസം അറിയിക്കുകയുമുണ്ടായി.
വിസ കാലാവധി നീട്ടാന്‍ പ്രത്യേകിച്ച് അപേക്ഷകളോ മറ്റ് നടപടികളോ ആവശ്യമില്ലെന്നും അവയുടെ സ്വമേധയാ നീട്ടുന്നതിന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹാത്തോടെ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനത്തിന്റെ ഗുണഫലം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുഎഇ, എത്യോപ്യ , വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ലബനാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക് തുടരുക. നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് വ്യവസ്ഥ.
https://www.facebook.com/Malayalivartha