സൗദിയിൽ കണ്ടെത്തിയ വലിയ ഗുഹയ്ക്കുള്ളിൽ ഞെട്ടിക്കുന്ന സംഭവം; ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം, 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്ന് പുരാവസ്തു ഗവേഷകര്‍
സൗദിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത ഏറെ അമ്പരപ്പിക്കുന്നതാകുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ ലാവയുടെ ഒഴുക്കിലൂടെ രൂപപ്പെട്ട 'ഉം ജിര്‍സാന്‍' എന്ന വലിയൊരു ഗുഹയില്‍ നിന്നാണ് ഇത്തരത്തിൽ അസ്ഥികള്‍ കണ്ടെത്തിയത്.
ലാവ ഗുഹയില്‍ കാണപ്പെട്ട ലക്ഷക്കണക്കിനുള്ള അസ്ഥികള്‍ 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്നും കഴുതപ്പുലികളാണ് ഇത് ശേഖരിച്ചതെന്നുമാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഗുഹയില്‍ കണ്ടെത്തിയ അസ്ഥികളുടെ വന്‍ ശേഖരത്തില്‍ കന്നുകാലികള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, എലികള്‍, കാലി വര്‍ഗ്ഗത്തില്‍പ്പെട്ട കാപ്രിഡുകള്‍ തുടങ്ങി നിരവധി മൃഗങ്ങളുടെ അസ്ഥികള്‍ക്കിടയില്‍ മനുഷ്യന്റെ തലയോട്ടികളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
അതോടൊപ്പം തന്നെ പുരാവസ്തു ഗവേഷകര്‍ ഗുഹയില്‍ നിന്ന് കണ്ടെടുത്ത 1,917 അസ്ഥികളും പല്ലുകളും വിശകലനം ചെയ്യുകയും സാമ്പിളുകളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. അവയ്ക്ക് 439 മുതല്‍ 6,839 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്. ഈ ലാവ ഗുഹ വളരെക്കാലം മാംസഭുക്കുകള്‍ ഉപയോഗിച്ചിരുന്നതായി ഗവേഷണത്തില്‍ നിന്ന് മനസിലാക്കാൻ സാധിച്ചിട്ടുമുണ്ട്.
അതേസമയം ഈ അസ്ഥികളിലെ പാടുകള്‍, കടികള്‍, മുറിവുകള്‍, ദഹനത്തിന്റെ അടയാളങ്ങള്‍ എന്നിവ ശാസ്ത്രജ്ഞര്‍ പഠിച്ചപ്പോള്‍, ഈ അവശിഷ്ടങ്ങള്‍ പ്രധാനമായും ശേഖരിച്ചത് കഴുതപ്പുലികളാണെന്നാണ് ഗവേഷകരുടെ നിഗമനം. ഗവേഷകര്‍ ഈ അസ്ഥികളെല്ലാം ശേഖരിക്കുന്നുണ്ട്. പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം എന്നത് ഗുഹയിലെ ശേഖരത്തില്‍ കഴുതപ്പുലികളുടെ അസ്ഥികളും ഉള്‍പ്പെടുന്നു എന്നതാണ്.
കണ്ടെത്തിയ അസ്ഥി ശേഖരണം 'ടൈം കാപ്‌സ്യൂളായി' പ്രവര്‍ത്തിക്കുമെന്നും പുരാതന അറേബ്യയുടെ പൂര്‍വ്വചരിത്രം മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമാകുമെന്നുമാണ് പുരാവ്‌സതു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. 'അസ്ഥി ശേഖരണം വളരെ കുറവുള്ള ഒരു പ്രദേശത്ത്, ഉം ജിര്‍സാന്‍ പോലുള്ള ഇടങ്ങള്‍ ആവേശകരമായ ഒരു പുതിയ വിഭവമാണ് വാഗ്ദാനം ചെയ്യുന്നത്,' ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിക്കല്‍ ഇക്കോളജിയിലെ പുരാവസ്തു ഗവേഷകന്‍ മാത്യു സ്റ്റുവാര്‍ട്ട് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha