നാട്ടിലുള്ള പ്രവാസികളിൽ ആശങ്ക; ക്വാറന്റീന് ഇല്ലാതെ സൗദിയിലേക്ക് യാത്രചെയ്യാന്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കി, സൗദിയിലേക്ക് യാത്രചെയ്യുന്ന പ്രവാസികള്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്സിനേഷന് സ്റ്റാറ്റസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രതിസന്ധിയിൽ
കൊറോണ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെയാണ്. ആദ്യനാളുകൾ മുതൽ തന്നെ ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ പൂർണമായി നീക്കാൻ സാധിച്ചിട്ടില്ല. പല ഗൾഫ് രാഷ്ട്രങ്ങളും നിബന്ധനകളോടെ പ്രവാസികൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെങ്കിലും സൗദിയുടെ മൗനം പ്രവാസികളെ ആശങ്കയിലാക്കുകയാണ്. കൂടാതെ മറു രാജ്യങ്ങളിലൂടെ സൗദിയിൽ എത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്...
സൗദിയിലേക്ക് യാത്രചെയ്യുന്ന പ്രവാസികള്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്സിനേഷന് സ്റ്റാറ്റസ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവില്‍ ക്വാറന്റീന് ഇല്ലാതെ സൗദിയിലേക്ക് യാത്രചെയ്യാന്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ ഇത് ഇല്ലാത്തവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റീന് സൗകര്യം ഉറപ്പാക്കണം. ഇതിന് ഏറ്റവും ചുരുങ്ങിയത് 3000 റിയാല്‍ ചെലവാണ് ഉള്ളത്. പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് അംഗീകൃത ഹോട്ടല്‍ ബുക്കിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇത്തരക്കാര്‍ക്ക് വിമാനത്താവളത്തില്‍ യാത്രാതടസ്സം നേരിടേണ്ടി വരുന്ന അനുഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നേരത്തേ ഹോട്ടല്‍ ക്വാറന്റീന് എടുക്കാത്തവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസമാണ്. ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ നിലവില്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്നതുതന്നെ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ വഴിയിലൂടെയാണ്. സൗദിയിലേക്ക് പ്രവാസികള്‍ കൂടുതലായി ഇപ്പോള്‍ യാത്രചെയ്യുന്നത് മാലിദ്വീപ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ്.
ഈ രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കു പോകാന്‍ വിമാനം കയറുന്നതിന് അധികൃതര്‍ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കിയത് കര്‍ശനമായി പരിശോധിച്ചുവരുകയാണ്.
യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പലരും സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ നാട്ടിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയും ഇതോടൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാത്രാനിയമങ്ങള്‍ കണിശമായി പൂര്‍ത്തിയാക്കി വേണം പ്രവാസികള്‍ യാത്ര ചെയ്യേണ്ടതെന്നും ഇല്ലെങ്കില്‍ വിമാനത്താവളത്തില്‍നിന്നും തിരിച്ചു മടങ്ങേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തവക്കല്‍നയില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസവും പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. നേരത്തേ വാക്സിനേഷന് വിവരങ്ങള്‍ അഞ്ചു ദിവസത്തികം അപ്ഡേറ്റ് ആയിരുന്നത് ഇപ്പോള്‍ ആഴ്ചകള്‍ കഴിഞ്ഞും അപ്ഡേറ്റ് ആകാത്ത സ്ഥിതിയുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.
അതോടൊപ്പം തന്നെ തവക്കല്‍ന ആപ്പിലെ സാങ്കേതികപ്രശ്നങ്ങള്‍ നിമിത്തമാണ് അപ്ഡേറ്റ് വൈകുന്നതെന്നും സാങ്കേതിക തടസ്സം നീങ്ങിയാല്‍ അപ്ഡേറ്റ് സന്ദേശം വരുമെന്നും അറിയുന്നു. ഇമ്യൂണ്‍ സ്റ്റാറ്റസ് വരുന്നതും പ്രതീക്ഷിച്ച് നാട്ടിലും വിദേശങ്ങളിലും ആയിരക്കണക്കിന് പ്രവാസികളാണ് നിലവിൽ കാത്തിരിക്കുന്നത്. നേരത്തേ അപേക്ഷ സമര്‍പ്പിച്ചവരുടെ സ്റ്റാറ്റസ് സമയത്തിനുള്ളില്‍ വന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ അപേക്ഷ തള്ളിയിട്ടുണ്ടെങ്കില്‍ പോലും സന്ദേശം വരുന്നതില്‍ ഏറെ കാലതാമസം വരുന്നതായി പലരും വ്യക്തമാക്കുന്നുണ്ട്. വീണ്ടും അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ നിലവില്‍ അപേക്ഷയുണ്ടെന്നും നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്നുമുള്ള നോട്ടിഫിക്കേഷനാണ് ലഭിക്കുന്നത്.
എന്നാല്‍, അപേക്ഷകരില്‍ ചിലര്‍ക്ക് ഇമ്യൂണ്‍ ആയെന്ന സന്ദേശം ലഭിച്ചില്ലെങ്കിലും 'മുഖീം' സൈറ്റില്‍ ചെക്ക് ചെയ്യുമ്പോള്‍ ഇമ്യൂണ്‍ ആയതായി കാണാന്‍ സാധിച്ച അനുഭവവും ചില പ്രവാസികള്‍ പങ്കുവയ്ക്കുകയുണ്ടായി. https://muqeem.sa/#/vaccine-registration/register -resident?type=VaccinatedResident എന്ന ലിങ്കില്‍ ഇഖാമ നമ്പറും ജനന തീയതിയും നല്കിയാല് അടുത്ത പേജിലേക്ക് പോകാനും വിവരങ്ങള്‍ നല്‍കാനും കഴിയുന്നുവെങ്കില്‍ ഇമ്യൂണ്‍ ആയതായി മനസ്സിലാക്കാവുന്നതാണ്. ഇമ്യൂണ്‍ ആകാത്തവര്‍ക്ക് തവക്കല്‍നയില്‍ ഇമ്യൂണ്‍ ആയിട്ടില്ല എന്ന വിവരം ലഭിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വിസ് ഇല്ലാത്ത പ്രതിസന്ധിയോടൊപ്പം വാക്സിനേഷന് സ്റ്റാറ്റസ് ശരിയാക്കാന്‍ കൂടി കഴിയാത്ത സാങ്കേതിക തടസ്സങ്ങള്‍ പ്രവാസികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പ്രശ്നങ്ങള്‍ തീര്‍ന്ന് സൗദിയിലേക്ക് സുഗമമായ യാത്ര പോകാന്‍ കഴിയുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍.
https://www.facebook.com/Malayalivartha