ആഗസ്റ്റ് 22 മുതല്‍ പ്രവേശനവിലക്ക് നീക്കി കുവൈറ്റ്; ഇന്ത്യ ഉൾപ്പടെ ആറ് രാഷ്ട്രങ്ങൾക്ക് ആശ്വാസം, കുവൈത്തിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കേണ്ടതാണ്
കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒന്നൊന്നായി ഒഴിയുകയാണ്. പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗൾഫ് രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിയ ഡെൽറ്റ വകഭേദത്തെ മറികടന്ന് യുഎഇയ്ക്ക് പിന്നാലെ കുവൈറ്റും ആ നടപടി സ്വീകരിച്ചു. മാസങ്ങളോളം കുവൈറ്റിലേക്ക് നേരിട്ട് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ശുഭ വാർത്ത....
കൊറോണ വ്യാപനം മൂലം ഏർപ്പെടുത്തിയ വിലക്കിൽ കടുത്ത ദുരിതമാണ് പ്രവാസികൾ അനുഭവിച്ചിരുന്നത്. മാസങ്ങളോളം തുടർന്ന് വിലക്കിനെ മറികടന്ന് കുവൈറ്റിൽ എത്തിച്ചേരാൻ ഒട്ടുമിക്ക പ്രവാസികളും ആശ്രയിച്ചിരുന്നത് മറ്റുള്ള രാഷ്ട്രങ്ങളെയാണ്. എന്നാൽ തികച്ചും സാധാരണക്കാരായ പ്രവാസികൾക്ക് അത് താങ്ങുവാൻ പറ്റുന്നതായിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനസർവീസ് ഒരുങ്ങുന്നു. ഇന്ത്യയിൽ നിന്നു കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി ലഭിക്കുക.
ഏകദേശം ഒരു വർഷത്തോളം തുടർന്ന് വിലക്കാണ് ഭാഗികമായി നീക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ഏതെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി നൽകുക. സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതോടൊപ്പം തന്നെ കുവൈത്തിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കേണ്ടതാണ്. കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സീൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണം. ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.
അതേസമയം, കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. യാത്രാ വിലക്ക് എത്തിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്താന്‍ ആണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നല്‍കിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കുവൈറ്റ് എയര്‍വേയ്സിനും എയര്‍ അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക എന്നാണ് സൂചന. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കും 2500 യാത്രക്കാരെ അനുവദിക്കും. പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ കോട്ടകള്‍ അനുവദിക്കുക.
https://www.facebook.com/Malayalivartha