വാക്‌സിൻ എടുക്കാത്ത പ്രവാസികൾക്കും ഇനി അത് സാധ്യം; കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ നിർണായക പ്രഖ്യാപനം, നിർദ്ദേശങ്ങൾ ഇങ്ങനെ...
ഒന്നരവര്ഷത്തോളമായി അടഞ്ഞുകിടന്ന വാതിലുകൾ വിലക്കുകൾ നീക്കി തുറന്നിരിക്കുകയാണ് കുവൈറ്റ്. ആദ്യപടിയായി കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ അതെല്ലാം ഓരോന്നായി നീക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അങ്ങനെ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകി നിർണായക അറിയിപ്പാണ് കുവൈറ്റ് അറിയിക്കുന്നത്....
വാക്‌സിന്‍ എടുക്കാത്ത പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത. രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനം നിരക്ക് കുറയുകയും രോഗമുക്തി നിരക്ക് 97.8 ശതമാനമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് കൊവിഡ് എമര്‍ജന്‍സിക്കായുള്ള മന്ത്രിതല സമിതിയും ആരോഗ്യ മന്ത്രാലയവും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണിത് കൈകൊണ്ടത്. ആയതിനാൽ തന്നെ ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും നിബന്ധനകളോടെ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയുണ്ടായി.
അധികൃതർ പുറപ്പെടുവിച്ച പൊതുവായ നിബന്ധനകള്‍ ഇവയാണ്...
- ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി കണക്കാക്കുക.
- കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് അതായത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം.
- കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ ഇതിനുള്ള തെളിവ് കാണിക്കേണ്ടതാണ്.
- കുവൈറ്റിന് പുറത്തു വച്ച് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ തന്നെ അവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പോസ്‌പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്‌സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയണം.
അതോടൊപ്പം തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:
- കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുതിയിരിക്കണം.
- ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തണം.
- കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. എന്നാല്‍ വേഗത്തില്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്താവുന്നതാണ്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ തന്നെ അതുമുതല്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.
വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്....
- കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുത്തേണ്ടതാണ്.
- ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.
- ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൈനും അതിനു ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടാകും.
- കുവൈറ്റില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം. ഇതിനുള്ള ചെലവ് സ്വന്തമായി വഹിക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടത്.
സിവില്‍ ഐഡി ഇല്ലാത്തവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:
- കുവൈറ്റില്‍ എത്തുന്നതിന് 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്.
- ശെലോനിക് ആപ്പില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍.
- കുവൈറ്റിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കണം.
- കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.
https://www.facebook.com/Malayalivartha



























