സൗദിയിൽ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച സൗദി പൗരന് ശിക്ഷവിധിച്ച് കോടതി; ഏഴുവർഷം തടവു ശിക്ഷയ്ക്ക് പുറമെ പിഴയും ഒടുക്കണം, സാധാരണാക്കാർക്കെതിരായ അതിക്രമങ്ങളെ കർശനമായി നേരിടുമെന്ന് കോടതി
പ്രവാസികളെ ഏവരെയും ഞെട്ടലിലാഴ്ത്തിയ സംഭവമായിരുന്നു സൗദിയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവച്ചത്. ഇതിനുപിന്നാലെ സൗദി പൗരന് ഏഴുവർഷം തടവു ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഫുൾടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് സൗദി പൗരൻ വെടിവെച്ചത്. കൊല്ലം സ്വദേശിയായ മുഹമ്മദ് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.
കൂടാതെ പ്രതിയായ സൗദി പൗരൻ കോടതി നിശ്ചയിക്കുന്ന പിഴയും ഒടുക്കണം. പുറമെ, പ്രതിയുടെ പക്കലുണ്ടായിരുന്ന തോക്ക് പിടിച്ചെടുക്കുകയുണ്ടായി. സാധാരണാക്കാർക്കെതിരായ അതിക്രമങ്ങളെ കർശനമായി നേരിടുമെന്ന് കോടതി ഇതോടൊപ്പം തന്നെ വ്യക്തമാക്കി. ആയുധം അനാവശ്യമായി കൈവശം വെക്കുന്നതും പൊതു സ്ഥലത്ത് ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതോടൊപ്പം തന്നെ ആഗസ്റ്റ് 12ന് റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യം സൗദി പൗരന്മാർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി പൗരന്റെ വാഹനത്തിൽ പെട്രോൾ നൽകി. പണം നൽകാതെ പോകാനൊരുങ്ങിയതിനെ തുടർന്ന് ചോദ്യം ചെയ്തതോടെ സൗദി പൗരൻ മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
പിന്നാലെ മുഹമ്മദ് പ്രതിരോധിച്ചതോടെ സൗദി പൗരൻ തോക്കെടുത്ത് വെടിയുതിർക്കുകയാണ് ചെയ്തത്. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിന്റെ തുടക്കാണ് അതിക്രമത്തെ തുടർന്ന് ഇത്തരത്തിൽ വെടിയേറ്റത്. ശസ്ത്രക്രിയക്ക് ശേഷം റൂമിൽ വിശ്രമത്തിലാണ് മുഹമ്മദ്. കേസിൽ സൗദി നിയമമനുസരിച്ച് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരത്തതിന് അർഹതയുണ്ട്.
https://www.facebook.com/Malayalivartha
























