ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് ബുദ്ധിമുട്ടായി ; കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് സഹായം ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് . ഡൽഹിയിൽ ശ്രം ശക്തി ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് ഐടി കമ്പനികളിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് കാരണം ഉണ്ടായ ബുദ്ധിമുട്ടുകൾ കേന്ദ്രമന്ത്രി ധരിപ്പിച്ചു. വിഷയത്തോട് അനുഭാവപൂർവ്വമായ നിലപാടാണ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ സ്വീകരിച്ചത്.
ജീവനക്കാർക്ക് തൊഴിൽ, സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കോറോ കമ്പനി അധികൃതരുമായി 20ന് നടത്തുന്ന ചർച്ചയിലെ തീരുമാനം അറിയിക്കണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. അരമണിക്കൂറിലധികം നീണ്ട ചർച്ചയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് വേണ്ട സഹായം സംബന്ധിച്ച മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര മന്ത്രിക്ക് കൈമാറി.
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് വേണ്ടി എറണാകുളം കളമശ്ശേരിയിൽ 'അപ്ന ഘർ' ഹോസ്റ്റൽ നിർമ്മിക്കേണ്ട ആവശ്യകത കേന്ദ്രത്തെ അറിയിച്ചു. 600 പേർക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലിനു വേണ്ടി കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണയും തേടി.
ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് വർക്കേഴ്സിന് വേണ്ടി വിശ്രമകേന്ദ്രം ക്രമീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സ്വിഗ്ഗി, സൊമാറ്റോ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് ഫോൺ ചാർജിങ്, കുടിവെള്ളം, ശുചിമുറി, ടിവി, എസി എന്നീ സൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം നിർമിക്കാനുള്ള പദ്ധതിയാണ് തൊഴിൽ വകുപ്പ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha
























