പരീക്ഷ പ്രവാസികൾക്ക് വെല്ലുവിളിയാവും; സൗദിയിൽ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി അധികൃതർ, പുതിയ വിസകളിൽ വരുന്നവർക്ക് സ്വന്തം നാടുകളിൽ വെച്ച് തന്നെ ഈ നൈപുണ്യ പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ

പ്രവാസി ജീവനക്കാർക്ക് സൗദിയിൽ തൊഴിൽ നൈപുണ്യം പരിശോധിക്കാൻ നൈപുണ്യ പരീക്ഷകളുമായി അധികൃതർ ഒരുങ്ങുകയാണ്. ഓരോരുത്തരുടേയും ഇഖാമയിൽ രേഖപ്പെടുത്തിയിട്ടുള്ള തൊഴിൽ മേഖലയിൽ അവർക്ക് കഴിവുണ്ടോ എന്ന കാര്യം പരിശോധിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തുന്നത്. എന്നാൽ പ്രവാസികൾക്ക് കടക്കാനുള്ള കടമ്പകൾ ഏറെയാണ്...
സൗദിയിൽ തൊഴിൽ മേഖലയുടെ കാര്യക്ഷമത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാലാക്കുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ ഇഖാമയിലുള്ള പ്രഫഷനിൽ വൈദഗ്ധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് പരീക്ഷയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആന്‍ഡ് വൊക്കേഷണൽ ട്രെയിനിങ്ങിന്‍റെ മേൽനോട്ടത്തിലാണ് പരീക്ഷ ഏർപ്പെടുത്തുക. തിയറി പരീക്ഷകളിൽ ഭൂരിഭാഗവും കമ്പ്യൂട്ടറിലാണ് നടത്തുക. ഓരോ തൊഴിൽ മേഖലകളിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾപ്പെടെ പരീക്ഷയിൽ ചോദ്യങ്ങളായി ഉൾപ്പെടുത്തും. അതോടൊപ്പം തൊഴിലിൽ പ്രായോഗിക കഴിവുണ്ടോ എന്ന കാര്യവും ഇതിലൂടെ അന്വേഷിക്കുന്നതാണ്.
കൂടാതെ പുതിയ വിസകളിൽ വരുന്നവർക്ക് സ്വന്തം നാടുകളിൽ വെച്ച് തന്നെ ഈ നൈപുണ്യ പരീക്ഷ നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം മുതൽ പരീക്ഷ നടത്തുന്നതാണ്. ആദ്യഘട്ടത്തിൽ 500 ൽ കൂടുതൽ തൊഴിലാളികളുളള വലിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാകും സ്കിൽ ടെസ്റ്റ് ഉണ്ടാകുക. 50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലൽ പരീക്ഷ ആരംഭിക്കുന്നതാണ്.
അതോടൊപ്പം തന്നെ ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലാണ് പരീക്ഷ ആരംഭിക്കുക. ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നടപ്പാക്കുന്നതായിരിക്കും.
അതേസമയം പുതിയ നൈപുണ്യ പരീക്ഷ പതിറ്റാണ്ടുകളായി രാജ്യത്ത് ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് വലിയ വെല്ലുവിളിയായി മാറുമെന്നതിൽ സംശയമില്ല. അവർക്ക് സ്വന്തം തൊഴിലുകളിൽ പ്രായോഗിക ജ്ഞാനം വേണ്ടുവോളമുണ്ടാവുമെങ്കിലും തിയറി പരീക്ഷ അത്ര എളുപ്പമാവില്ല എന്ന ഒരു വിലയിരുത്തലാണ് പലയിടത്ത് നിന്നും ഉയരുന്നത്. പലരും തങ്ങളുടെ ജോലികളിൽ പ്രൊഫഷനൽ യോഗ്യത ഉള്ളവരല്ല എന്നതു തന്നെയാണ് മുഖ്യ കാരണം.
നേരത്തേ പ്രഫഷനൽ പരീക്ഷകൾ പാസ്സായവരാണെങ്കിൽ പോലും മേഖലയിലെ പുതിയ വിവരങ്ങൾ ഇവർ അറിഞ്ഞിരിക്കണമെന്നില്ല. അതോടൊപ്പം തന്നെ കംപ്യൂട്ടർ ഉപയോഗിച്ചാണ് തിയറി പരീക്ഷ എന്നതിനാൽ പലർക്കും ഇതും കടുത്ത വെല്ലുവിളിയാവും. രാജ്യത്തെ എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്ക് നൈപുണ്യ പരീക്ഷാ സമ്പ്രദായം നേരത്തേ തന്നെ നടപ്പിലാക്കിയിരുന്നു. ഇതൊക്കെയും പല പ്രവാസികളും ഏറെ വേദനയോടെയാണ് പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























