'പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ അബുവിനെ തേടിവന്നു. ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞു പോകുന്നത്...' നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി
ഗൾഫ് ലോകത്തെ പ്രവാസികളുടെ വേദന നിറയുന്ന 'ആടുജീവിതം' മലയാളികൾക്ക് അറിയാക്കഥയല്ല. മണലാരണ്യങ്ങളിലെ പ്രവാസികളുടെ നോവും യാതനയുമെല്ലാം കഥയായും സിനിമയായുമെല്ലാം ഇപ്പോൾ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്ര തന്നെ കേട്ടാലും മനസ്സിൽ വേദനകോരിയിടുന്ന പ്രവാസികളുടെ ജീവിത കഥകൾ വീണ്ടും വീണ്ടും നൊമ്പരം ഉണർത്തുകയാണ്. അത്തരത്തിൽ മരുഭൂമിയിൽ കുടുംബത്തെക്കാണാതെ ജീവിതത്തിന്റെ വലിയൊരു പങ്കും ചെലവിട്ട് ഒടുവിൽ നാടണയാനുള്ള മോഹത്തിനിടെ ജീവൻ പൊലിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന പ്രവാസിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രവാസലോകത്തെ അനുഭവം പങ്കുവയ്ക്കുകയാണ് സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് ഇത് സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഗൾഫ് നാടുകളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമ, സാമ്പത്തിക കുരുക്കുകളഴിക്കാൻ മുന്നിലുള്ളയാളാണ് അഷ്‌റഫ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ച മൃതദേഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഹൃദയം തൊടുന്ന കുറിപ്പാണ് ഏവരിലും നൊമ്പരമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് മൃതദേഹങ്ങളാണ് നിയമപ്രശ്നങ്ങള്‍ പരിഹരിച്ച് നാട്ടിലെത്തിച്ചതെന്ന് അഷ്‌റഫ് പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും ഹൃദയാഘാതം, ആത്മഹത്യ, അപകടം തുടങ്ങിയ കാരണങ്ങളാല്‍ മരിച്ചവരാണ്. ഇക്കൂട്ടത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി ഗൾഫില്‍ നരകജീവിതം നയിച്ച അബു എന്നയാളുടെ ജീവിതമാണ് അഷ്റഫ് പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസങ്ങളിലായി 7 മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലയച്ചത്. ആതമഹത്യ, ഹൃദയാഘാതം, അപകട മരണം എന്നിവയാണ് അധികവും മരണ കാരണം.
ഇതില്‍ അബു എന്ന വ്യക്തിയുടെ വിശേഷം പറയാം. 2011 ലാണ് ഇദ്ദേഹം ഗള്‍ഫില്‍ വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെയുള്ള ഇദ്ദേഹം ഒരിക്കല്‍ മാത്രമാണ് വിസ അടിച്ചിട്ടുള്ളത്. ആദ്യത്തെ വിസ തീര്‍ന്നതോടെ മറ്റൊരു വിസ ലഭിക്കാതെ വന്നതോടെ ഉപജീവനമാര്‍ഗ്ഗം തേടി ഒരുപാട് അലഞ്ഞു. മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ആരും കാണാത്ത മരുഭൂമിയിലെ ജോലികള്‍ തേടിപ്പോയി.
കഠിനമായ ജോലിയും തുച്ചമായ വരുമാനവും സഹിച്ച് നാട്ടിലും പോകാതെ ഇദ്ദേഹം കഴിച്ചു കൂട്ടി. ഈ കാലയളവില്‍ നാലു മക്കളേയും മാന്യമായി പഠിപ്പിക്കുകയും രണ്ട് പേരെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്‍റെ മാന്യമായ ജീവിതം മാത്രമായിരുന്നു ഇദ്ദേഹത്തിന്‍റെ ഉള്ളിലത്രയും. പ്രവാസ ലോകത്ത് കഴിഞ്ഞ പത്ത് വര്‍ഷം ഇദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്നും കൊഴിഞ്ഞ് പോവുകയുമായിരുന്നല്ലോ. ഇനിയൊന്ന് നാട് പിടിക്കണം ഉറ്റവരെയും ഉടയവരെയും കാണണം. ആരോഗ്യം അനുവദിച്ചാല്‍ പുതിയ വിസയില്‍ വന്ന് ഭേതപ്പെട്ട ജോലി കണ്ടു പിടിക്കണം എന്ന് എന്നും സ്വപ്നം കാണും. അനധികൃത താമസത്തിന് അടക്കേണ്ടി വരുന്ന പിഴ തന്നെ വലിയ തുക വരും.
അപ്പോഴാണ് പൊതുമാപ്പ് വരുന്നെന്ന വിവരം ലഭിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി ദിനങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഇദ്ദേഹം. പിന്നീടാണ് അറിയുന്നത് പൊതുമാപ്പ് എന്ന വിവരം തെറ്റായിരുന്നു എന്നത്. നിരാശപൂണ്ട ജീവിതം അധികം നീണ്ടുനിന്നില്ല. മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ അബുവിനെ തേടിവന്നു..... ഓരോ പ്രവാസിയും ഒരായിരം നോവുകളുമായിട്ടാണ് മണലാരണ്യത്തില്‍ കഴിഞ്ഞു പോകുന്നത്.
ഒത്ത് വന്നാല്‍ അത്തറു മണക്കുന്ന പെട്ടിയും തൂക്കി ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയാന്‍ വന്നെത്തും. ഇതിനിടയില്‍ നിരവധിപേര്‍ ദുഖങ്ങളും പേറി ഹൃദയംപൊട്ടി തണുത്ത് മരവിച്ച് പെട്ടിക്കകത്തായി തന്‍റെ ചോര നീരാക്കി പണിത വീട്ടുമുറ്റത്തെത്തും. നമ്മില്‍നിന്നും വിട്ടു പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ദൈവം തമ്പുരാന്‍ നന്മകള്‍ ചോരിയുമാറാകട്ടെ.
Ashraf Thamarasery
https://www.facebook.com/Malayalivartha