ബോഷറിലും അല്‍ ഖൂദിലും വൻതീപിടിത്തം; അപ്രതീക്ഷിത അപകടത്തിൽ വാഹനങ്ങളും താല്‍ക്കാലിക താമസകേന്ദ്രങ്ങളും കത്തിയമർന്നു
ബോഷറിലെയും അല്‍ ഖൂദിലെയും താമസകേന്ദ്രങ്ങളില്‍ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ. രണ്ടിടങ്ങളിലും തിങ്കളാഴ്ച്ചയാണ് തീപിടിത്തം ഉണ്ടായത്.
ബോഷറില്‍ നിര്‍മാണപ്രവൃത്തി നടക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചയുണ്ടായ അഗ്നിബാധയില്‍ 13 താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ കത്തിനശിച്ചു. ഇതോടൊപ്പം നിര്‍ത്തിയിട്ടിരുന്ന ഒൻപതു വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മൊത്തം നാശനഷ്ടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സിവില്‍ ഡിഫന്‍സ് സംഘം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അല്‍ഖൂദ് സൂഖിനടുത്ത് മലയാളി കുടുംബം താമസിച്ചിരുന്ന വില്ലയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. എ.സിയില്‍നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നറിയുന്നു. പുക പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്കിറങ്ങി.
കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനുമുൻപ് സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചു. വേനല്‍ കടുത്തതോടെ തീപിടിത്തങ്ങള്‍ പതിവായിട്ടുണ്ട്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കൂടുതല്‍ സംഭവങ്ങളിലും വില്ലന്‍. നിലവാരമില്ലാത്ത വയറിങ്ങും തീപിടിത്തത്തിന് കാരണമാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha